ക്യാഷ്‌ലെസ് ഇക്കണോമി എന്ന സങ്കൽപ്പം യാഥാർഥ്യമാക്കാൻ രാജ്യത്തെ ജനങ്ങൾക്കു തുച്ഛമായ വിലയിൽ സ്മാർട്ട്ഫോൺ നൽകാനുള്ള പദ്ധതിയെക്കുറിച്ചു കേന്ദ്ര സർക്കാർ ആലോചിക്കുന്നു. 2000 രൂപയ്ക്കു സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള സാധ്യത രാജ്യത്തെ മൊബൈൽ ഫോൺ നിർമാതാക്കളോടു സർക്കാർ ആരാഞ്ഞു.
മൊബൈൽ ഫോൺ നിർമാണ രംഗത്ത് രാജ്യത്തെ പ്രമുഖരായ മൈക്രോമാക്സ്, ലാവ, ഇന്റെക്സ്, കാർബൺ എന്നീ കമ്പനികളുടെ മേധാവികളുമായി നീതി അയോഗ് കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ ചർച്ച നടത്തി. വിദേശ കമ്പനികളെ മാറ്റിനിർത്തി പൂർണമായി ഇന്ത്യയിൽ നിർമിക്കുന്ന ചെലവു കുറഞ്ഞ ഫോണുകൾ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ കമ്പനികളുമായി സർക്കാർ ചർച്ച നടത്തിയത്.
ഫിംഗർപ്രിന്റ്, ആധാർ അധിഷ്ടിത ധനകാര്യ സേവനങ്ങൾ ഭാവിയിൽ രാജ്യവ്യാപകമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഈ ഫീച്ചറുകൾ ഉപയോഗിക്കാൻ തക്കവിധം ഫോണുകൾ രൂപകൽപ്പനചെയ്യാനാണു നിർദേശിച്ചിരിക്കുന്നത്.
എന്നാൽ ആധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തി 2000 രൂപ മാത്രം വില വരുന്ന ഫോണുകൾ നിർമിക്കാനാകുമോയെന്ന കാര്യത്തിൽ ഇതുവരെ കമ്പനികൾ വ്യക്തത നൽകിയിട്ടില്ല. നേരത്തെ 251 രൂപയ്ക്കു സ്മാർട്ട്ഫോൺ നൽകുമെന്ന അവകാശവാദവുമായി റിങ്ങിങ് ബെൽസ് എന്ന കമ്പനി രംഗത്തെത്തിയിരുന്നെങ്കിലും ഇതിന്റെ ഓഫിസ് അടക്കം അടച്ചുപൂട്ടലിലെത്തിയിരുന്നു.