എടിഎമ്മിൽനിന്നും ബാങ്കിൽനിന്നും ആവശ്യമുള്ളത്ര പണം ലഭിക്കുന്നതിന് ഇനി എത്ര നാൾ കൂടി കാത്തിരിക്കണം? പ്രധാനമന്ത്രിയുടെ കണക്കു പ്രകാരം മൂന്നു നാൾ കൂടി മതി. എന്നാൽ ബാങ്കുകൾ പറയുന്നു. രണ്ടു മാസമെങ്കിലും കാത്തിരിക്കണമെന്ന്. വസ്തുതകൾ നിരത്തിയാണ് അവർ കാര്യങ്ങൾ വിശദമാക്കുന്നത്.
ഫെബ്രുവരിയിലോ മാർച്ചിലോ മാത്രമേ നോട്ടിന്റെ കാര്യത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് അയവുണ്ടാകൂ എന്ന് ഓൾ ഇന്ത്യാ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ(എഐബിഒസി) ജനറൽ സെക്രട്ടറി ഹർവീന്ദർ സിങ് പറഞ്ഞു. നോട്ടിനു വലിയ ക്ഷാമമുണ്ട്. ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തിനുള്ളിൽനിന്നു പ്രവർത്തിക്കാൻതക്ക നോട്ട് പോലും റിസർവ് ബാങ്ക് നൽകിയിട്ടില്ല. ദിവസം 24000 രൂപയാണു ബാങ്കിൽനിന്നു പിൻവലിക്കാവുന്നതിനു പരിധി നിശ്ചയിച്ചിരിക്കുന്നത്. ഒരു ബാങ്കിൽ നൽകുന്നത് 20 മുതൽ 30 ലക്ഷം രൂപ വരെയാണ്. 100 പേർക്ക് നൽകാനുള്ള പണം മാത്രമേയുള്ളൂ ഇത് - അദ്ദേഹം പറയുന്നു.
ഡിസംബർ 30നു ശേഷം പിൻവലിക്കൽ നിയന്ത്രണത്തിൽ ഇളവു നൽകാനുള്ള സാധ്യത വിദൂരമാണ്. വൻ നഗരങ്ങളിൽ ഏറക്കുറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഗ്രാമങ്ങളിൽ ഇതല്ല സ്ഥിതി. ഒരു മാസം കഴിയുമ്പോൾ ചിലപ്പോൾ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ പിൻവലിക്കുമായിരിക്കും. എന്നാൽ നവംബർ എട്ടിനു മുൻപത്തെ നിലയിലേക്കു കാര്യങ്ങൾ എത്തണമെങ്കിൽ രണ്ടു മാസമെങ്കിലും കാത്തിരിക്കേണ്ടിവരും - അദ്ദേഹം ചൂണ്ടിക്കാട്ടി.