നോട്ട് പിൻവലിച്ചശേഷം രാജ്യത്ത് എടിഎമ്മുകളിലും ബാങ്കുകളിലുമുണ്ടായ പ്രതിസന്ധി ഏറക്കുറെ അയഞ്ഞിരിക്കുന്നു. ഒട്ടുമിക്ക എടിഎമ്മുകളിലും ആവശ്യത്തിനു പണമുണ്ട്. ബാങ്കുകളിൽ തിരക്കു കുറഞ്ഞു. പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ നല്ലൊരു പങ്കും നീക്കി. എടിഎമ്മിൽനിന്നു പ്രതിദിനം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം നാളെ മുതൽ ഇല്ലാതാകുന്നു. കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തുമ്പോൾ നോട്ട് പിൻവലിക്കലിനെത്തുടർന്നു ബാങ്കിലും എടിഎമ്മിലും സംഭവിച്ച കാര്യങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം... എസ്ബിഐ ചെയർപെഴ്സൺ അരുന്ധതി ഭട്ടാചാര്യ ഇന്നലെ ഇതു സംബന്ധിച്ചു പറഞ്ഞ കാര്യങ്ങൾ വസ്തുതാപരവും പ്രസക്തവുമാണ്.
ബാങ്കിങ് മേഖലയിലുണ്ടായിരുന്ന പ്രതിസന്ധി അടുത്ത മാസത്തോടെ പരിഹരിക്കപ്പെടുമെന്നാണ് അരുന്ധതി ഭട്ടാചാര്യയുടെ അഭിപ്രായം. ഒരാൾ എടിഎമ്മിൽനിന്നു പ്രതിദിനം പിൻവലിക്കുന്ന തുക എത്രയെന്ന് എസ്ബിഐ നിരീക്ഷിച്ചിരുന്നു. 3000 രൂപയാണ് രാജ്യത്ത് ഒരു ദിവസം ഒരു വ്യക്തി തന്റെ അക്കൗണ്ടിൽനിന്നു പിൻവലിക്കുന്ന ശരാശരി തുക. എന്നാൽ, നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതോടെ ഈ സ്ഥിതി പാടേ മാറി.
പണം കിട്ടില്ലെന്ന ഭയമായിരുന്നു പലർക്കും. പണം ഇനി കിട്ടാതിരിക്കുമോയെന്ന ഭയംമൂലം കൂട്ടത്തോടെ ആളുകൾ എടിഎമ്മിലേക്കെത്തി. പണമെടുത്ത് കയ്യിൽ വയ്ക്കാൻ തുടങ്ങി. പക്ഷേ ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. എടിഎമ്മിൽ പണമുണ്ടെന്ന് ആളുകൾക്ക് അറിയാം. അത് എപ്പോൾ വേണമെങ്കിലും പിൻവലിക്കാനും കഴിയും. അങ്ങനെയാണ് സ്ഥിതിഗതികൾ സാധാരണ നിലയിലായത്. അടുത്ത മാസത്തോടെ കാര്യങ്ങൾ പൂർണമായും സാധാരണനിലയിലേക്കാകുമെന്നും അവർ പറഞ്ഞു.
നോട്ട് അസാധുവാക്കൽ ബാങ്കിന്റെ സാധാരണ പ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിച്ചെന്ന് അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. നോട്ട് പിൻവലിച്ചശേഷമുള്ള ഒന്ന് – ഒന്നര മാസം ബാങ്കുകൾ പ്രവർത്തിച്ചത് പഴയ നോട്ട് മാറ്റി നൽകുന്നതിനുവേണ്ടി മാത്രമായിരുന്നു. മറ്റു ജോലികളൊന്നും നടക്കുമായിരുന്നില്ല. ഇതോടെ വായ്പ നൽകുന്നതടക്കമുള്ള കാര്യങ്ങൾ നടന്നില്ല. അത് നമ്മുടെ വിപണിയെ തീർച്ചയായും ബാധിക്കും. രണ്ടു മൂന്നു മാസത്തിനകം ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത് – അരുന്ധതി ഭട്ടാചാര്യ പറയുന്നു.