ഓണചന്തകളിൽ ഇക്കുറി വൻവിറ്റുവരവ്. പത്തുദിവസം കൊണ്ട് സപ്ലൈകോ വിറ്റത് നൂറുകോടിയോളം രൂപയുടെ സാധനങ്ങൾ. ഏറ്റവും കൂടുതൽ ഓണചന്തകൾ തുറന്ന കൺസ്യൂമർഫെഡ് 192 കോടി വിറ്റുവരവുണ്ടാക്കിയപ്പോൾ പച്ചക്കറി വില പിടിച്ചുനിർത്താൻ ഹോർട്ടികോർപിനുമായി.
സപ്ലൈകോയുടെ 187 ഒാണചന്തകളിൽ മാത്രം 30 കോടി രൂപയാണ് വിറ്റുവരവ്. 1289 സ്ഥിര വിൽപന കേന്ദ്രങ്ങളിൽ അവസാനത്തെ പത്തുദിവസം വിറ്റഴിച്ചത് 70 കോടിയുടെ സാധനങ്ങൾ. കഴിഞ്ഞതവണത്തേക്കാൾ 25 കോടി രൂപയുടെ വർധന. ആന്ധ്രയിൽ നിന്ന് അരി നേരിട്ടെത്തിച്ചതും ഒാണചന്തകളുടെ കൃത്യമായ നടത്തിപ്പിനായി കൺട്രോൾ റൂമുകൾ തുറന്നതുമാണ് സപ്ലൈകോയ്ക്ക് നേട്ടമായത്.
അഴിമതിയിൽ നിന്ന് കരകയറിയ കൺസ്യൂമർഫെഡിനും മികച്ചവരുമാനമുണ്ടാക്കാനായി. കഴിഞ്ഞതവണ 1030 ഒാണചന്തകളുടെ സ്ഥാനത്ത് ഇക്കുറി 3477 എണ്ണം തുറന്നപ്പോൾ വിറ്റുകിട്ടിയത് 192 കോടി രൂപ. കഴിഞ്ഞവർഷത്തേക്കാൾ 104 കോടി രൂപ അധികം. കാന്തല്ലൂരിൽ നിന്നും വട്ടവടയിൽ നിന്നും 485 മെട്രിക് ടൺ പച്ചക്കറിയെടുത്ത ഹോര്‍ട്ടികോർപിനും പിഴച്ചില്ല. 11.6 കോടിയാണ് ഇത്തവണത്തെ വിറ്റുവരവ്.