നൃത്ത രൂപങ്ങളാലും നിശ്ചല ദൃശ്യങ്ങളാലും സമ്പന്നമായിരുന്നു ഓണാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരത്ത് നടന്ന സാംസ്കാരിക ഘോഷയാത്ര. കശ്മീർ മുതൽ തമിഴ്നാട് വരെയുള്ള പത്ത് ഇതര സംസ്ഥാനങ്ങൾ അവരുടെ തനത് നൃത്തരൂപവുമായെത്തിയതും ആഘോഷത്തിന് നിറമേറ്റി.
മോഹിനിയാട്ടവും കഥകളിയും കാവടിയുമെല്ലാം സ്ഥിരം കാഴ്ചയായ ആഘോഷത്തിൽ ഇത്തവണത്തെ കൗതുകക്കാഴ്ചയായിരുന്നു ഇതര സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്തങ്ങൾ. ബംഗാളി കലാകാരൻമാർ ചൗ നൃത്തവും ഗുജറാത്തുകാർ രത്വയും ഹരിയാനക്കാർ ഹാഗ് ചുവടും വച്ചപ്പോൾ പലർക്കും കൗതുകം.
അസാം ,രാജസ്ഥാൻ, തെലങ്കാന തുടങ്ങി പത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്നായി ഇരുന്നൂറിലേറെ കലാകാരൻമാർ മലയാളിയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തി. ഇതര സംസ്ഥാന നൃത്തം കണ്ടവർക്ക് മുന്നിൽ പരമ്പരാഗത നൃത്തങ്ങൾ സമ്മാനിച്ച് മലയാളി കലാകാരൻമാരും മിടുക്കുകാട്ടി.