റിലയൻസ് ജിയോ ഒരു ഭാഗത്തും എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവർ മറുഭാഗത്തുമായി വലിയൊരു തർക്കം ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായി)യുടെ മുന്നിലാണിപ്പോൾ. ജിയോയിൽ ഫോൺ വിളി സമ്പൂർണ സൗജന്യമായതോടെ തങ്ങളുടെ നെറ്റ്‌വർക്കുകളിലേക്കു കോളുകളുടെ സൂനാമിയാണെന്നും അതു കാരണം കോടാനുകോടി രൂപ നഷ്ടം വരുന്നു എന്നും മൂന്നു മുൻനിരക്കമ്പനികളും വാദിക്കുന്നു.
ഒരു ടെലികോം കമ്പനിയുടെ നെറ്റ്‌വർക്കിൽനിന്ന് മറ്റൊരു കമ്പനിയുടെ നെറ്റ്‌വർക്കിലേക്ക് ഉപയോക്താവ് വിളിക്കുമ്പോൾ, കോൾ സ്വീകരിക്കുന്ന നെറ്റ്‌വർക്കിന് ആദ്യ കമ്പനി നൽകേണ്ടുന്ന ഫീസാണു പ്രശ്നം. ഒരു മിനിറ്റ് കോളിന് 14 പൈസയാണിപ്പോൾ ഇന്റർ കണക്‌ഷൻ യൂസേജ് ചാർജ് (ഐയുസി). ഇത് മിനിറ്റിന് 35 പൈസ ആയി ഉയർത്തിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് എയർടെലും സംഘവും പറയുമ്പോൾ ഇങ്ങനെയൊരു ഫീസേ വേണ്ടെന്നാണു ജിയോയുടെ നിലപാട്.
ഓരോ മിനിറ്റ് കോളിനും 21 രൂപ നഷ്ടം നേരിടുന്നതിനാൽ മൂന്നു മാസംകൊണ്ട് 550 കോടി രൂപ നഷ്ടം സഹിക്കേണ്ടിവന്നെന്ന് എയർടെൽ മേധാവി സുനിൽ ഭാരതി മിത്തൽ ട്രായിയെ അറിയിച്ചു. ജിയോ വരുന്നതിനുമുൻപും ഈ ഫീസ് ഉണ്ടായിരുന്നെങ്കിലും വിവിധ നെറ്റ്‌വർക്കുകൾക്കിടയിലുള്ള കോളുകളുടെ എണ്ണം ഏതാണ്ട് തുല്യമായിരുന്നതിനാൽ അങ്ങോട്ടുമിങ്ങോട്ടും ഫീസ് നൽകുന്നതിന് ഏറെക്കുറെ സന്തുലിതാവസ്ഥ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ജിയോ നെറ്റ്‌വർക്കിലേക്കു വിളിക്കുന്നവരുടെ എണ്ണം വളരെക്കുറവും അവിടെനിന്ന് മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകളുടെ എണ്ണം ഏറെ കൂടുതലുമായതോടെ കൈവിട്ടുപോയെന്നാണ് എയർടെല്ലിന്റെയും മറ്റും വാദം.
ജിയോയ്ക്കു പറയാനുള്ളത് തങ്ങൾ ഈ ഫീസ് ഇനത്തിൽ മറ്റു കമ്പനികൾക്കു നൽകിക്കൊണ്ടിരിക്കുന്ന കോടികളെപ്പറ്റിയാണ്. രാജ്യത്തെ മറ്റു മൊബൈൽ സേവനദാതാക്കൾ ജിയോ കോളുകളിലൂടെ 1.2 കോടി രൂപ നേട്ടമുണ്ടാക്കിയെന്നും എയർടെലിനു മാത്രം 73,000 കോടി ലാഭമുണ്ടായെന്നും ജിയോ പറയുന്നു. നിരക്ക് 35 പൈസ ആയി ഉയര്‍ത്താന്‍ ട്രായി തീരുമാനിച്ചാലും ഭാരം ഉപയോക്താക്കളിലെത്തില്ലെന്നാണ് എയര്‍ടെലിന്റെ വാദം. ട്രായിയുടെ തീരുമാനത്തിനു കാക്കുകയാണ് ഇരുപക്ഷവും.
ജിയോ വരുന്നതിനുമുന്‍പ് മൊബൈല്‍ ടെലികോം രംഗത്ത് ഫോണ്‍ കോളിന്റെ പ്രാധാന്യവും അളവും കുറഞ്ഞുവരുകയായിരുന്നു. ജനം എസ്എംഎസ്, വാട്സാപ് സന്ദേശങ്ങള്‍ വഴിയുള്ള ആശയവിനിമയം കൂട്ടിയതാണു കാരണം. 3ജി ഡേറ്റ വ്യാപകമായതിനൊപ്പം വാട്സാപ് സൗജന്യവുമായതിനാല്‍ കോളിനെക്കാള്‍ ചെലവു കുറഞ്ഞ മാര്‍ഗമായി അത്. ജിയോ ഒരു കാലത്തും കോളിനു പൈസ വാങ്ങില്ലെന്ന പ്രഖ്യാപനവുമായി അവതരിച്ചപ്പോള്‍ ജനം വീണ്ടും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. മറ്റു കമ്പനികളുടെയെല്ലാം കണക്കുകൂട്ടല്‍ തെറ്റി.
ഇനി 4ജി ഫീച്ചര്‍ ഫോണ്‍ വഴി സാമ്പത്തികമായി താഴേക്കിടയിലുള്ള വരിക്കാരെക്കൂടി ‘സൗജന്യ കോള്‍’ മന്ത്രത്താല്‍ മയക്കാന്‍ ജിയോയ്ക്കു കഴിയുമോ എന്ന ചർച്ച സജീവമാകുമ്പോള്‍ ട്രായിക്കു മുന്നില്‍ പരാതികള്‍ കുന്നുകൂടും.
മുൻപ് ട്രായിയുടെ തീരുമാനം ജിയോയ്ക്ക് അനുകൂലമായപ്പോള്‍ എയര്‍ടെലും ഐഡിയയും ടെലികോം തർക്ക പരിഹാര അപ്‌ലറ്റ് ട്രൈബ്യൂണലിൽ നല്‍കിയ പരാതിയിന്മേല്‍ അടുത്ത മാസം വാദം നടക്കും. ജിയോ സെപ്റ്റംബറില്‍ അവതരിപ്പിച്ച പ്രാരംഭ സൗജന്യങ്ങള്‍ മൂന്നുമാസം എന്ന കാലാവധി കടന്ന് മാര്‍ച്ച് വരെ നീണ്ടെന്നാണ് അവരുടെ പരാതി. എന്നാല്‍, ഡിസംബറിൽ ജിയോ പുതിയ പദ്ധതി അവതരിപ്പിക്കുകയായിരുന്നെന്നും വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നുമായിരുന്നു ട്രായിയുടെ വിധി.
തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ നിന്നുള്ള കോള്‍ കണക്ട് ചെയ്യാന്‍ മറ്റുള്ളവര്‍ മടിക്കുന്നു എന്ന് ജിയോ ആദ്യനാളുകളില്‍ പരാതിപ്പെട്ടിരുന്നു. ഇതിനു മറ്റു നെറ്റ്‌വര്‍ക്കുകള്‍ക്കു പിഴ ശിക്ഷ ലഭിച്ചതും വിവിധ തലങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് ആര്‍ക്കാണു കൂടുതല്‍ എന്നതു സംബന്ധിച്ചാകട്ടെ, എയര്‍ടെലും ജിയോയും നിരന്തര തര്‍ക്കത്തിലാണ്
ടെലികോം തര്‍ക്കഭൂമിയില്‍ ശാന്തി കൈവരാന്‍ ഏറെക്കാലമെടുത്തേക്കാം. എന്നാല്‍, അവരുടെ മല്‍സരം രാജ്യത്തെ കോടിക്കണക്കിനാളുകള്‍ക്ക് ഉണ്ടാക്കിയ നേട്ടം ചെറുതല്ല.