ടെലികോം മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്ന ട്രായ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്റർ കണക്ട് ചാർജ് 14 ൽ നിന്ന് ആറു പൈസയാക്കിയ വാർത്ത വന്നതോടെ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ തന്നെ ടെലികോം കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. എയർടെൽ, ഐഡിയ, വോഡഫോൺ, ആർകോം ഓഹരികൾ കുത്തനെ ഇടിഞ്ഞു. എന്നാൽ ജിയോയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വൻ കുതിപ്പ് നടത്തി.
ഐയുസി നിരക്ക് 57 ശതമാനമാണ് വെട്ടിക്കുറച്ചത്. ഇതോടെ ഭാരതി എയർടെൽ ഓഹരികൾ 1.90 ശതമാനം ഇടിഞ്ഞ് 387.30 രൂപയിലെത്തി. ഐഡിയയുടെ ഓഹരികൾ 3.37 ശതമാനം ഇടിഞ്ഞ് 80.20 രൂപയിലെത്തി. വരും ദിവസങ്ങളിൽ ജിയോ ഒഴികെയുള്ള ടെലികോം കമ്പനികളെ വൻ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് ട്രായ് നടത്തിയിരിക്കുന്നത്.
ട്രായിയുടെ പുതിയ പ്രഖ്യാപനം ടെലികോം മേഖലയ്ക്ക് 4000-5000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയ്ക്ക് 2000-3000 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
ജിയോയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 2.65 ശതമാനം ഉയർന്ന് 862.25 രൂപയിലെത്തി.