കടബാധ്യത കുറയ്ക്കാനുള്ള രണ്ടു പദ്ധതികൾ സെപ്റ്റംബറോടെ നടപ്പാക്കാനാകുമെന്നും ബാങ്കുകൾ ഡിസംബർ വരെ സമയമനുവദിച്ചിട്ടുണ്ടെന്നും മൊബൈൽ സേവനദാതാവായ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) ചെയർമാൻ അനിൽ അംബാനി.
സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ടെലികോം സേവനം ആരംഭിച്ചതോടെയാണു മറ്റു പ്രമുഖ ടെലികോം കമ്പനികൾക്കൊപ്പം ആർകോമും കടുത്ത പ്രതിസന്ധിയിലേക്കു വീണത്.
കുറഞ്ഞ നിരക്കിൽ സേവനം നൽകേണ്ടിവന്നത് എല്ലാ കമ്പനികളുടെയും വരുമാനത്തെ ബാധിച്ചിരിക്കുകയാണ്. 45000 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാൻ ആർകോമിനു കഴിയില്ലെന്ന വാർത്തകൾ പ്രചരിച്ചതോടെ, കഴിഞ്ഞ ദിവസങ്ങളിൽ കമ്പനിയുടെ ഓഹരിവില ഗണ്യമായി ഇടിഞ്ഞു. അസാധാരണമായ മാധ്യമ സമ്മേളനം നടത്താൻ അനിൽ അംബാനിയെ പ്രേരിപ്പിച്ചത് ഇതാണ്.
ആകെ വായ്പാ ഭാരം 20000 കോടിയായി സെപ്റ്റംബറോടെ കുറയ്ക്കാനുള്ള പദ്ധതിക്ക് ബാങ്കുകൾ അംഗീകാരം നൽകിയെന്ന് അനിൽ അംബാനി പറഞ്ഞു. മൊബൈൽ സേവന ബിസിനസ് എയർ സെല്ലുമായി ലയിപ്പിക്കുകയും ടവർ ബിസിനസ് ഒരു കനേഡിയൻ കമ്പനിയ്ക്കു വിൽക്കുകയും ചെയ്യാനാണു കമ്പനിയുടെ ശ്രമം.
അനിൽ ‘അംബാനി തന്നെ’
റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം)നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക് വീഴുകയും ഓഹരികൾ നിക്ഷേപകർ കൂട്ടത്തോടെ വിറ്റൊഴിക്കുകയും ചെയ്യുമ്പോഴും സ്ഥാപകൻ അനിൽ അംബാനിയുടെ വ്യക്തിഗത ആസ്തി കുതിക്കുകയാണ്.
ഇക്കൊല്ലം ആർകോമിന്റെ ഓഹരിവില 39% ഇടിഞ്ഞ് വിപണി മൂല്യത്തിൽ 3340 കോടിയുടെ നഷ്ടമാണുണ്ടായത്. എന്നാൽ അനിലിനാകട്ടെ ആസ്തിമൂല്യം ഇക്കൊല്ലം 8.2 കോടി ഡോളർ (533 കോടി രൂപ)ഉയർന്ന് 270 കോടി ഡോളറാ(17550 കോടി രൂപ)യെന്ന് ബ്ലൂംബെർഗ് കണക്കാക്കുന്നു.
അനിൽ പ്രമോട്ടറായുള്ള റിലയൻസ് കാപിറ്റലിന്റെയും റിലയൻസ് പവറിന്റെയും വളർച്ച ആർകോമിന്റെ തളർച്ചയെ കവച്ചുവയ്ക്കുന്നതായതാണ് ഈ നേട്ടത്തിനുപിന്നിൽ.