കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയകളിലും വിവിധ വെബ്സൈറ്റുകളിലും പ്രചരിച്ച വാർത്തയായിരുന്നു നിത അംബാനി ഉപയോഗിക്കുന്നത് 315 കോടി രൂപയുടെ ഐഫോൺ ആണെന്ന്. ഇക്കാര്യം വിദേശ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്ത വ്യാജമാണെന്ന് വ്യക്തമായതോടെ തിരുത്ത് നൽകാനും ചില മാധ്യമങ്ങൾ തയാറായി.
എന്നാൽ സത്യാവസ്ഥ എന്തെന്ന് അറിയാതെ മിക്കവരും ഈ വാർത്ത ഇപ്പോഴും ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഷെയർ ചെയ്യുന്നുണ്ട്. ഇത്രയും വിലകൂടി സ്മാർട്ട്ഫോണുകൾ അംബാനി കുടുംബത്തിൽ ആരും തന്നെ ഉപയോഗിക്കുന്നില്ലെന്ന സ്ഥിരീകരണവുമായ റിലയൻസ് ജിയോ ജനറൽ മാനേജർ അനുജ ശർമ രംഗത്തെത്തി.
നിത അംബാനിയുടെ ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയും വില കൂടിയ ഫോൺ ഉപയോഗിച്ചിട്ടില്ല. വ്യാജ വാർത്തക്ക് പിന്നിലെ താൽപര്യം എന്താണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. 315 കോടി രൂപ വിലയുള്ള ഫാൽക്കൺ സൂപ്പർനോവ ഐഫോൺ 6 പിങ്ക് ഡയമണ്ട് ലോകത്ത് തന്നെ കുറച്ചുപേർ മാത്രമാണ് ഉപയോഗിക്കുന്നത്. വ്യാജ വാർത്തയ്ക്ക് തുടക്കം വാട്സാപ്പാണെന്നും സൂചനയുണ്ട്.