േകരള സ്റ്റേറ്റ് ഫിനാൻഷ്യൽ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് കേരള ബാങ്ക് രൂപീകരണം പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ. കേരള സഹകരണബാങ്ക് രണ്ടുവർഷത്തിനകം പ്രവർത്തനം തുടങ്ങാനാകും. പ്രാഥമിക സഹകരണ ബാങ്കുകളെ ആധുനീകരിച്ച് ശക്തിപ്പെടുത്തും. കേരള സഹകരണബാങ്ക് നിലവിൽ വരുന്നതോടെ ത്രിതലസഹകരണ ബാങ്ക് സംവിധാനം ഇല്ലാതാകും.
കേരളബാങ്കിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ബെംഗളുരു ഐ.ഐ.എമ്മിലെ പ്രൊഫസർ എം.എസ്.ശ്രീറാം അധ്യക്ഷനായ വിദഗ്ധസമിതിയുടേതാണ് ശുപാർശകൾ. സഹകരണസ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ സെക്്ടർ അതോറിറ്റി. ഇതിന് സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തണം.
സഹകരണമേഖലയിൽ നിലവിലുള്ള ത്രിതല സംവിധാനം ഇല്ലാതാകും. ജില്ലാ സഹകരണബാങ്കുൾ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ ചേർത്തായിരിക്കും കേരള കോഓപ്പറേറ്റീവ് ബാങ്കിന്റെ പിറവി. ഇതോടെ പ്രാഥമിക സഹകരണസംഘങ്ങളും കേരള കോ ഓപ്പറേറ്റീവ് ബാങ്കും മാത്രം അവശേഷിക്കും. ഇവതമ്മിൽ മൽസരിക്കരുത്. പ്രാഥമിക സംഘങ്ങളാകും കേരളകോഓപ്പറേറ്റീവ് ബാങ്കിന്റെ ഉടമസ്ഥർ. അവരുടെ മൂലധനം പുതിയ ബാങ്കിൽ ലയിക്കും.
കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് സേവനങ്ങൾക്ക് ചാർജ് ഈടാക്കില്ല. ബിസിനസിനെ ബാധിക്കാത്ത വിധത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ വികസനപദ്ധതികളിൽ പങ്കാളിയാവണം. പ്രാഥമിക സഹകരണസംഘങ്ങളെ ആധുനീകരിക്കും. സഹകരണബാങ്ക് ജീവനക്കാരെ പുനർവിന്യസിക്കേണ്ടിവരും. സഹകരണബാങ്ക് ജീവനക്കാർക്ക് വിദഗ്ധപരിശീലനം ലഭ്യമാക്കും. എന്നാൽ ആർക്കും ജോലിനഷ്ടമാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.