മുംബൈ ∙ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകളുടെ ( കാർഡ് സ്വൈപ്പിങ് മെഷീൻ) എണ്ണം പെരുകുന്നത് ബാങ്കുകൾക്ക് വൻ നഷ്ടമുണ്ടാക്കുന്നതായി പഠനം.
കറൻസി നിരോധനത്തിനു ശേഷം, കാർഡ് ഇടപാട് പ്രോൽസാഹിപ്പിക്കാനായി പിഒഎസ് മെഷീനുകൾ വ്യാപകമാക്കാൻ സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. 2016 മാർച്ചിൽ 13.8 ലക്ഷം മെഷീൻ ഉണ്ടായിരുന്നത് ജൂലൈയിൽ 28.4 ലക്ഷമായി. ഇക്കൊല്ലം ബാങ്കുകൾ ദിവസം ശരാശരി 5000 മെഷീനുകൾ സ്ഥാപിക്കുന്നു.
2016 ഒക്ടോബറിൽ 51900 കോടി രൂപയായിരുന്നു പിഒഎസ് വഴി നടന്ന കാർഡ് ഇടപാടെങ്കിൽ ഇക്കഴിഞ്ഞ ജൂലൈയിൽ 68500 കോടിയായി. ഇത് കഴിഞ്ഞ ഡിസംബറിൽ 89200 കോടി വരെ ഉയർന്നിരുന്നു. കാർഡ് നൽകുന്ന ബാങ്കും പണം സ്വീകരിക്കുന്ന ബാങ്കുമാണ് പിഒഎസ് ഇടപാടിന്റെ ചെലവു വഹിക്കുന്നത്.
കാർഡ് നൽകുന്ന ബാങ്കിന്റെ പിഒഎസ് മെഷീൻ വഴിയല്ല ഇടപാടെങ്കിൽ ബാങ്കുകൾക്കു കാര്യമായ നഷ്ടം വരുന്നു എന്നാണ് എസ്ബിഐ റിസർച് പറയുന്നത്. ക്ലിയറിങ്, സെറ്റിൽമെന്റ്, വ്യാപാരിക്കു പരിശീലനം, ടെർമിനൽ മെയിന്റനൻസ് തുടങ്ങിയ ചെലവുകളൊക്കെ വഹിക്കേണ്ടത് പണം സ്വീകരിക്കുന്ന ബാങ്കാണ്.
ബാങ്കിങ് മേഖലയ്ക്ക് മൊത്തത്തിൽ ഇങ്ങനെ 4700 കോടി രൂപ വാർഷികച്ചെലവു വരുന്നതായാണു കണ്ടെത്തൽ. മാസവാടക, ഉപയോഗത്തിനുള്ള ഫീസായ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) എന്നിവ വഴിയുള്ള വരുമാനം 900 കോടി മാത്രവും. അങ്ങനെ മൊത്തം 3800 കോടി നഷ്ടമാണ് പിഒഎസ് ഇടപാടുകളിൽ ബാങ്കിങ് വ്യവസായത്തിനെന്ന് റിപ്പോർട്ട് പറയുന്നു.