പതിനാലു വർഷം മുൻപു ലണ്ടനിൽ ടിപ്പു സുൽത്താന്റെ പ്രസിദ്ധമായ വാൾ ലേലത്തിനു വച്ചപ്പോൾ ഒന്നരക്കോടി രൂപയ്‌ക്ക് അതു സ്വന്തമാക്കിയ വ്യക്തി ആരെന്നറിയാൻ ഈ ലോകത്തിനു മുഴുവൻ ആകാംക്ഷയുണ്ടായിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോൾ വാർത്താസമ്മേളനം വിളിച്ചുകൂട്ടി വിജയ് മല്യയുടെ പ്രഖ്യാപനമെത്തി– അതു ഞാൻ!.
വാൾ വെട്ടിപ്പിടിച്ച വാർത്ത പുറത്തുവിട്ട് കർണാടക തിരഞ്ഞെടുപ്പിൽ ഓളമുണ്ടാക്കാൻ മല്യ നടത്തിയ ഈ നീക്കം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടിപ്പുവിന്റെ ഭരണത്തിലായിരുന്ന ശ്രീരംഗപട്ടണം 1799 മേയ് നാലിനു ബ്രിട്ടിഷ് സൈന്യം പിടിച്ചതിനു പിന്നാലെ ‘മൈസൂർ സിംഹ’ത്തിന്റെ വാൾ ബ്രിട്ടിഷുകാർ കൈക്കലാക്കിയിരുന്നു.
അതു സ്വന്തമാക്കിയ ജനറൽ ബേർഡിന്റെ കുടുംബാംഗങ്ങൾ വാൾ ലേലത്തിൽ വച്ചപ്പോൾ അതു തിരിച്ച് ഇന്ത്യയിലെത്തിക്കുകയെന്നതു കന്നഡികൻ എന്ന നിലയിൽ തന്റെ കർത്തവ്യമായി കരുതിയെന്നാണു മല്യ പറഞ്ഞത്. വിദേശരാജ്യങ്ങൾ പിടിച്ചെടുത്തു സ്വന്തമാക്കിയ ഇന്ത്യയുടെ സ്വത്തുക്കളെല്ലാം തിരിച്ചുപിടിക്കാൻ പ്രതിജ്‌ഞാബദ്ധനാണെന്നും പ്രഖ്യാപിച്ചു.
വിജയ് മല്യക്ക് ഫാഷൻ എന്നും പ്രിയമാണ്. പുതുപുത്തൻ ഫാഷനിലെ വസ്ത്രം, സൺഗ്ലാസിനു പിന്നിൽ കണ്ണുകളിറുക്കി ചിരിച്ച് സുന്ദരികൾക്കൊപ്പം ക്യാമറകൾക്കു മുന്നിൽ. രാജ്യസഭാംഗമായപ്പോൾ പാർലമെന്റ് ലോബിയിലേക്കും സുന്ദരമായ വേഷത്തിലെത്തി. എന്നാൽ സമ്മേളനത്തിൽ പങ്കെടുക്കാനൊന്നും അദ്ദേഹം മിനക്കെട്ടില്ല.
കിങ്ഫിഷർ എയർലൈൻസ് ഏതാണ്ടു നിലച്ചിട്ടും വിമാനക്കമ്പനിയുടെ പേരിലുള്ള ഗ്ലാമർ കലണ്ടർ നിലയ്ക്കാതിരുന്നതിനു പിന്നിലും മല്യയുടെ ‘ഗ്ലാമർ’ താൽപര്യങ്ങൾ തന്നെ. വൻകിട ഗ്ലാമർ താരങ്ങളെ നിരത്തി കലണ്ടർ ഫോട്ടോഷൂട്ടുമൊക്കെയായി അദ്ദേഹം ഒന്നിനും ഒരു കുറവും വരുത്തിയില്ല. കർണാടക മുഖ്യമന്ത്രിയാകാനും കേന്ദ്രമന്ത്രിയാകാനുമുള്ള രാഷ്ട്രീയ മോഹങ്ങളിലും ഇടയ്ക്കിടെ ചാഞ്ചാടി.
മുങ്ങാങ്കുഴിയിട്ടതും സുഖജീവിതത്തിലേക്ക്; കടമെടുത്തത് പൊടിപൊടിക്കാൻ!
ആഡംബരജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മല്യ കളിച്ച കളിക്ക് എല്ലാമായതു ബാങ്ക് വായ്പകൾ. 2005ൽ തുടങ്ങി ചില്ലിക്കാശുപോലും ലാഭമുണ്ടാക്കാതെ കിങ്ഫിഷർ എയർലൈൻസ് എട്ടു വർഷത്തിനുശേഷം പൂട്ടുമ്പോഴും മല്യക്ക് നഷ്ടമൊന്നും വന്നില്ല–കാരണം മൊത്തം രാജ്യത്തെ ബാങ്കുകൾ നൽകിയ പണമാണല്ലോ പൊടിച്ചത്.
വായ്പയ്ക്കു മുകളിൽ വായ്പയെടുത്തു പിന്നെയും വിമാനങ്ങൾ വാങ്ങി, സൗകര്യങ്ങൾ കൂട്ടി സുഖവാസം തുടർന്നു. കിട്ടാക്കടമാണെന്ന സൂചന കിട്ടിയപ്പോഴാണു 2011ൽ ബാങ്കുകൾ ആ വായ്പയിലൊരുഭാഗം ഓഹരിയാക്കി മാറ്റിയത്. വിപണിവിലയുടെ 60% കൂടുതൽ തുക നൽകി കിങ്ഫിഷർ ഓഹരി പ്രമുഖ ബാങ്കുകൾ വാങ്ങി മാസങ്ങൾക്കകം ഓഹരി വിലയിടിഞ്ഞു. അവിടെയും നഷ്ടം ബാങ്കുകൾക്ക്. ഒടുവിൽ ശമ്പളം വൈകിയും പിന്നാലെ അതു മുഴുവനായി നിലച്ചും കിങ്ഫിഷർ ജീവനക്കാരും പെടാപ്പാടുപെട്ടു.