പാലക്കാട്ട് അമിതവേഗത്തിൽ പതിനേഴുകാരൻ ഒാടിച്ച കാർ ഡോക്ടർ ദമ്പതികളെ ഇടിച്ചുവീഴ്ത്തി ഒരാളുടെ ജീവനെടുത്തു. തൃശൂർ സ്വദേശിയും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ നവീൻകുമാറാണ് മരിച്ചത്. ഇന്നലെ രാത്രി നഗരത്തിലെ ചക്കാന്തറയിൽ ഉണ്ടായ അപകട ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
ഇരുചക്രവാഹനത്തിൽ ഇടതുവശം ചേർന്ന് പോവുകയായിരുന്നു ഡോക്ടർ നവീൻകുമാറും ഭാര്യ ഡോ. ജയശ്രീയും മകനും. അമിതവേഗതയിൽ എതിർ വശത്തുനിന്ന് വന്ന കാർ ഡോക്ടർ ദമ്പതികളുടെ വാഹനത്തെ ഇടിച്ചുവീഴ്ത്തി. സമയം രാത്രി 10.10
പതിനേഴുവയസുകാരനായ കുറിശ്യാംകുളം സ്വദേശിയാണ് വാഹനം ഒാടിച്ചത്. അതിവേഗതയിൽ ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി.
ഡോ.നവീൻകുമാറിനെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നൂറിലധികം പേർ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഡോ.ജയശ്രീയും മകനും പരുക്കേറ്റ് ചികിൽസയിലാണ്.
ഒറ്റപ്പാലം ലക്കിടി സ്വദേശി നാലകത്ത് സുലൈമാന്റെ ഉടമസ്ഥതിലുളള കാർ പതിനേഴുകാരന് വാടകയ്ക്ക് നൽകിയതായിരുന്നു. വാഹന ഉടമയും പതിനേഴുകാരനെയും ട്രാഫിക് പൊലീസ് കേസിൽ പ്രതികളാക്കി.