കൊച്ചിയില്‍ മര്‍ദനമേറ്റ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ മധ്യമേഖലാ ഐജിയുടെ ഉത്തരവ്.
സംഭവത്തിൽ പൊലീസിനെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഐജിയുടെ ഇടപെടൽ. സ്പെഷ്യല്‍ ബ്രാഞ്ച് എസിപിക്കാണ് അന്വേഷണച്ചുമതല . ടാക്സി ഡ്രൈവറെ മര്‍ദിച്ച സ്ത്രീകളെ നിസാരവകുപ്പുകള്‍ ചുമത്തി വിട്ടയച്ചത് വിവാദമായിരുന്നു.
യുവതികള്‍ ആക്രമിച്ച ടാക്്സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. യുവതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം മരട് പൊലീസ് തളളിക്കളഞ്ഞു.
ഈ മാസം ഇരുപതിനാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീക്കിനെ മൂന്നു യുവതികള്‍ േചര്‍ന്ന് ആക്രമിച്ചത്. കരിങ്കല്ലടക്കം ഉപയോഗിച്ചുളള ആക്രമണത്തില്‍ ഷഫീക്കിന്‍റെ തലയിലുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കമുളള തെളിവുണ്ടായിട്ടും യുവതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു കൊച്ചി മരട് പൊലീസ്.
ഈ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് നടുറോഡില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്നൂറ്റി അമ്പത്തിനാലാം വകുപ്പനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാത്ത കുറ്റമാണ് ഷഫീക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലുളള സ്വാഭാവിക നടപടി മാത്രമാണിതെന്ന ന്യായമാണ് മരട് പൊലീസ് ഉയര്‍ത്തുന്നത്. ഡ്രൈവറെ ആക്രമിച്ച യുവതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പു ചുമത്തി കേസെടുക്കണമെന്ന ആവശ്യവും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. അതേസമയം പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍