തിരുവാറൻമുള ഭഗവാന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് കാട്ടുരിൽ നിന്ന് പുറപ്പെടും .സന്ധ്യ യോടെ ശ്രീ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നാണ് പമ്പാനദിയിലൂടെ തോണി നീങ്ങുക.
തോണിയിൽ കയറുന്നതിനായി കോട്ടയം കുമാരനല്ലൂരിൽ നിന്നും പുറപ്പെട്ട നാരായണ ഭട്ടതിരി ഇന്ന് ഉച്ചയോടെ എത്തും.ഭട്ടതിരിയെ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. വൈകിട്ട് തോണിയിൽ ഓണ സാധനങ്ങൾ കയറ്റും .കാട്ടൂർ ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം തിരുവോണത്തോണി പുറപ്പെടാൻ തയ്യാറാകും. ആദ്യം നാരായണ ഭട്ടതിരിയാണ് തോണിയിൽ കയറുക .തുടർന്ന് കാട്ടൂരിലെ 18 നായർ കുടുംബങ്ങളിലെ പ്രതിനിധികളും തോണിയിൽ കയറും .
അയിരൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കടവ് വരെ തൊണി നിശബ്ദമായാണ് നീങ്ങുക. ഇവിടെ തോണിക്ക് സ്വീകരണം നൽകും. തുടർന്നുള്ള തോണീയാത്ര വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെയാണ്. നിരവധി പള്ളിയോടങ്ങളും തോണിയെ അനുഗമിക്കും. തിരുവോണ നാൾ പുലർച്ചെ തോണി ആറൻമുള ക്ഷേത്രക്കടവിൽ എത്തും.തുടർന്ന് തോണിയിലെ ദീപം ആറൻമുള ക്ഷേത്ര ശീ കോവിലിലെ വിളക്കിലേക്ക് പകരും .തോണിയിലെത്തിച്ച ഓണവിഭവങ്ങൾ ക്ഷേത്രത്തിലെടുത്ത് വെയ്ക്കും .ഇവ ഉപയോഗിച്ച് ഉച്ചയ്ക്ക് ആറൻമുള ദേവന് തിരുവോണ സദ്യ സമർപ്പിക്കും.