പശുവിനെ മോഷ്ടിച്ചു കടത്തിയെന്ന് ആരോപിച്ച് ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ രണ്ടുപേരെ ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. അസമിലെ ദൂബ്രി സ്വദേശി ഹഫിസുൾ ഷെയ്ക് (22), ബംഗാളിലെ കൂച്ച് ബെഹർ ജില്ലക്കാരനായ അൻവർ ഹസ്സൻ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ 3.30ന് ജൽപൈഗുരി ജില്ലയിലെ ധുപഗുരിയിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂൺ 23നും പശുകടത്ത് ആരോപിച്ച് ബംഗാളിൽ മൂന്നു യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.
മൂന്നുപേർ അടങ്ങുന്ന ഒരുസംഘമാളുകൾ ഗ്രാമത്തിൽവന്ന് ഏഴോളം പശുക്കളെ മോഷ്ടിച്ചെന്ന് ഗ്രാമവാസികൾ പറയുന്നു. മോഷ്ടിച്ച പശുക്കളുമായി പോയ വാൻ ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെടുകയും ഇതേത്തുർന്ന് വാനിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. ഗ്രാമവാസികളുടെ പിടിയിലാകുന്നതിനു മുൻപേ വാനിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എന്നാൽ വാനിലുണ്ടായിരുന്ന അൻവർ, ഹഫിസുൾ എന്നിവർ ഗ്രാമവാസികളുടെ പിടിയിലായി. തുടർന്ന് ഇവരെ നിഷ്ഠൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടവർ അടുത്തുള്ള ചന്തയിൽനിന്നു പശുവിനെ വിലകൊടുത്തു വാങ്ങിയവരാണെന്ന് സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഗ്രാമത്തിൽ പശു മോഷണം പതിവാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നും ഗ്രാമവാസികൾ ആരോപിച്ചു.