ബംഗാളിലെ ബസിർഹട്ട് മേഖലയിലുണ്ടായ കലാപങ്ങൾക്കുപിന്നാലെ വിവാദ ആഹ്വാനവുമായി ബിജെപി എംഎൽഎ രംഗത്ത്. 2002ൽ ഗുജറാത്തിലെ ഹിന്ദുക്കൾ എങ്ങനെയാണോ പ്രതികരിച്ചത് അതുപോലെ ബംഗാളിലെ ഹിന്ദു സമൂഹവും പ്രതികരിക്കണമെന്നാണ് ബിജെപി എംഎൽഎ എച്ച്. രാജ സിങ്ങിന്റെ ആഹ്വാനം. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘ബംഗാളിൽ ഇന്ന് ഹിന്ദുക്കൾ സുരക്ഷിതരല്ല. ഗുജറാത്തിൽ കലാപം ഉണ്ടായപ്പോൾ ഹിന്ദുക്കൾ പ്രതികരിച്ചതുപോലെ ബംഗാളിലെ ഹിന്ദുക്കളും പ്രതികരിക്കണം. അല്ലാത്തപക്ഷം, ബംഗാൾ, ബംഗ്ലദേശ് ആയി മാറും’– രാജ സിങ് പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും എംഎൽഎ കുറ്റപ്പെടുത്തി. വർഗീയത പടർത്തുന്നവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നോർത്ത് 24 പർഗാന ജില്ലയിൽ ബസിർഹട്ട് മേഖലയിലെ കലാപത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നു മമത ബാനർജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാർഥിയുടെ ഫെയ്സ്ബുക് പോസ്റ്റാണു കലാപത്തിനു തുടക്കമിട്ടത്. വിദ്യാർഥിയെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് സൂപ്രണ്ട് ഭാസ്കർ മുഖർജിയെ മാറ്റി സി.സുധാകർ റാവുവിനെ പകരം നിയമിച്ചു. ഇതിനു പുറമേ പത്ത് ഐപിഎസ് ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്.