ഹെയ്ത്തിയിൽ ആയിരങ്ങളുടെ ജീവൻകവർന്ന ജനിതകമാറ്റം സംഭവിച്ച കോളറ രോഗാണു കേരളത്തിലും. സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പടർന്ന കോളറ രോഗാണുക്കൾ കൊലയാളിയായ ഹെയ്ത്തിയൻ വേരിയന്റ് ബാക്ടീരയാണെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കണ്ടെത്തി. രോഗപ്രതിരോധം ശക്തമാക്കണമെന്നും രാജീവ് ഗാന്ധി സെന്ററിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞമാസമാണ് കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ ഇതര സംസ്ഥാനതൊഴിലാളിക്യാംപുകളിൽ കോളറ പടർന്നുപിടിച്ചത്. പത്തനംതിട്ടയിൽ ഒരു മരണവും ഉണ്ടായി. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളിലെ പരിശോധനയിലാണ് ജനിതകമാറ്റം സംഭവിച്ച വിബ്രിയോ കോളറ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ ആയിരങ്ങളെ കൊന്നൊടുക്കിയ പകർച്ചവ്യാധിക്ക് കാരണമായ ഹെയ്ത്തിയൻ വേരിയന്റ് രോഗണാണു ആന്റി ബയോട്ടിക് പ്രതിരോധശേഷി ആർജിച്ചതാണ്. വിഷയം ഗൗരവമായി കണ്ടില്ലെങ്കിൽ സ്ഥതി ഗുരുതരമാകുമെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോക്ടർ സാബു തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു
കേരളത്തിൽ കോളറ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത നിലവിലെ സാഹചര്യത്തിൽ തള്ളിക്കളയാനാകില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു.. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും അന്നനാളത്തിലെത്തുന്ന വിബ്രിയോ കോളറ എന്ന സൂക്ഷ്മാണു ഉത്്പാദിപ്പിക്കുന്ന കോളറ ടോക്സിൻ എന്ന ജൈവവിഷമാണ്് രോഗത്തിന് കാരണം. ക്യത്യസമയത്തുള്ള രോഗനിർണ്ണയം ഒപ്പം ശുചിത്വ പരിപാലനവും. അതുമാത്രമാണ് രോഗനിയന്ത്രണത്തിനുള്ള മാർഗം. മാലിന്യസംസ്കരണത്തിലും ശുദ്ധജലലഭ്യതയിലു ശ്രദ്ധയൂന്നിയില്ലെങ്കിൽ കേരളത്തിനും വലിയ വിലനൽകേണ്ടിവരും