കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ കോഴിക്കോട് മാവൂരിൽ മാത്രം 16 ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് കോളറ സ്ഥിരീകരിച്ചു. 46 പേര്‍ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. വൃത്തിഹീനമായ ലേബര്‍ക്യാംപുകളിലുണ്ടായിരുന്ന അഞ്ഞൂറോളം തൊഴിലാളികളെ ഒഴിപ്പിച്ചു.
മാവൂരിൽ പത്തുപേരിലൊരാൾക്ക് കോളറ ബാധയോ ലക്ഷണങ്ങളോ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതരസംസ്ഥാനത്തൊഴിലാളികളാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവരുടെ താമസസ്ഥലങ്ങളുടെ പോരായ്മയും പ്രാഥമികാവശ്യം നിർവഹിക്കാനുള്ള സൗകര്യക്കുറവുമാണ് കോളറ പരത്തുന്നതിന് ഇടയാക്കിയത്. തദ്ദേശീയർക്ക് രോഗലക്ഷണമില്ലാത്തത് ഇതിന്റെ വ്യക്തമായ തെളിവെന്നാണ് വിലയിരുത്തൽ. മുന്നറിയിപ്പുണ്ടായിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെന്നാണ് ആക്ഷേപം.
കോളറ ബാധയെത്തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങിയ ഇതരസംസ്ഥാനക്കാരുടെ കൃത്യമായ വിവരം ആരോഗ്യവകുപ്പിനുമില്ല. പഞ്ചായത്തിന്റെ പരിശോധനയിലാണ് 461 തൊഴിലാളികൾ മാവൂരിൽ മാത്രം സ്വദേശത്തേയ്ക്ക് മടങ്ങിയതായി തെളിയുന്നത്. ഇതിനുപുറമെ പകർച്ചപ്പനിബാധയിലുള്ളവരും നാട്ടിലേയ്ക്ക് മടങ്ങി. നിരവധിപേർ ചികിൽസയിലാണ്. താമസസ്ഥലം പൂട്ടിയ സാഹചര്യത്തിലാണ് മറ്റിടങ്ങളിൽ കഴിയാനാകില്ലെന്നറിയിച്ച് പലരും നാട്ടിലേയ്ക്ക് മടങ്ങിയത്.