സെൻസർബോർഡ് അധ്യക്ഷസ്ഥാനത്തുനിന്ന് പഹ്‍ലാജ് നിഹലാനിയെ മാറ്റി. പുതിയ അധ്യക്ഷനായി പ്രസൂൺജോഷിയെ കേന്ദ്രസർക്കാർ നിയമിച്ചു. രണ്ടരവർഷം പൂർത്തിയാക്കിയ നിഹലാനിക്കതിരെ തുടർച്ചയായി ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിൻറെ തീരുമാനം. 2015 ജനുവരി 19ന് സ്ഥാനമേറ്റ നിഹലാനിയുടെ ഇതുവരെയുള്ള കാലയളവ് വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. സിനിമകൾക്ക് സർട്ടിഫിക്കേറ്റ് നൽകുന്നത്, അശ്ലീലമെന്ന പേരിൽ ദൃശ്യങ്ങള്‍ ഒഴിവാക്കുന്നത് അടക്കം തുടർച്ചയായുള്ള വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. സംവിധായകരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ അമിതമായി കൈകടത്തുന്നുവെന്ന ആരോപണം ബോളിവുഡിലെ പലരും ഉന്നയിച്ചു.
അമർത്യാസെന്നിന്‍റെ ഡോക്യുമെൻററിയിൽനിന്ന് പശു, ഹിന്ദു, ഗുജറാത്ത് തുടങ്ങിയ വാക്കുകൾ ഒഴിവാക്കിയത് വൻവിവാദത്തിന് തിരികൊളുത്തി. ഉഡ്താ പഞ്ചാബ്, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ തുടങ്ങിയ സിനിമകളിൽനടത്തിയ ഇടപെടലും അദ്ദേഹത്തെ വിവാദത്തിലാക്കി. തുടർച്ചയായി വിവാദങ്ങൾതുടർന്നതോടെ സെൻസർബോർഡ് നവീകരണത്തിനായി, കേന്ദ്രസർക്കാർ ശ്യാംബെനഗലിനെ തലവനാക്കി സമിതി രൂപീകരിച്ചിരുന്നു. ഇതിനുപിന്നിലെന്നാണ് സർക്കാർതീരുമാനം കൈക്കൊണ്ടത്. പ്രമുഖ ഗാനരചയിതാവും, കവിയുമാണ് തൽസ്ഥാനത്തേക്ക് എത്തുന്ന പ്രസൂൺജോഷി. രണ്ട് ദേശിയപുരസ്കാരമടക്കം നിരവധി അവാർഡുകൾക്ക് ഉടമയായ അദ്ദേഹം, ബോളിവുഡിലെ പലപ്രമുഖരുടേയും അടുപ്പക്കാരനുംകൂടിയാണ്.