എൻസിപിയുടെ സമുന്നത നേതാവ് ഉഴവൂർ വിജയൻ പാർട്ടി നേതാക്കളിൽനിന്ന് ഭീഷണി നേരിട്ടെന്ന് സാക്ഷികള്‍. കായംകുളത്തെ വ്യവസായി നൗഷാദ് ഖാനാണ് ഭീഷണി സ്ഥിരീകരിച്ചത്. സുൾഫിക്കർ മയൂരി കൊലവിളി നടത്തുന്നുവെന്ന് ഉഴവൂർ വിജയൻ പരാതിപ്പെട്ടിരുന്നു. സുള്‍ഫിക്കറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെന്നും നൗഷാദ് ഖാൻ മനോരമ ന്യൂസ് 'കൗണ്ടര്‍ പോയന്റി'ൽ പറഞ്ഞു.
ഉഴവൂർ വിജയനെതിരെ എൻസിപി നേതാവ് കൊലവിളി നടത്തുന്നതിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്‍ ചെയർമാനുമായ സുൾഫിക്കർ മയൂരി വിജയന്റെ മരണത്തിന് തൊട്ടുമുൻപ് അതിരൂക്ഷ പരാമർശങ്ങള്‍ ഉന്നയിച്ച് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മനോരമ ന്യൂസ് പുറത്തു വിട്ടിരുന്നു. അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല' എന്നിങ്ങനെയായിരുന്നു സംഭാഷണം.
ഉഴവൂരിനെതിരെ എൻസിപി സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി
എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുൾഫിക്കർ ഇതിന് പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞുപോയതായി സന്തതസഹചാരിയായിരുന്ന എൻസിപി നേതാവ് മനോരമ ന്യൂസിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഫോൺസംഭാഷണത്തിൽ കേൾക്കുന്നത് തന്റെ ശബ്ദമല്ലെന്നു സുള്‍ഫിക്കര്‍ മയൂരി പ്രതികരിച്ചു. കൊലവിളി നടത്തിയത് മുജീബ് റഹ്മാന്‍അല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തിയത് സുള്‍ഫിക്കര്‍ മയൂരി തന്നെയെന്ന് മുജീബ് പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുകയാണെന്നും മുജീബ് റഹ്മാന്‍ പ്രതികരിച്ചു.