എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയൻ പാർട്ടിയിൽ നേരിട്ട മാനസികപീഡനം അന്വേഷിക്കണമെന്ന് നേതാക്കൾ. പത്ത് ജില്ലാ പ്രസിഡന്റുമാർ കോഴിക്കോട്ട് രഹസ്യയോഗം ചേർന്ന് ഇക്കാര്യം പാർട്ടിയിൽ ശക്തമായി ഉന്നയിക്കാൻ തീരുമാനിച്ചു. മരണത്തിന് തൊട്ടുമുൻപ് ഉഴവൂര്‍ വിജയന്‍ നേരിട്ട പീഡനങ്ങൾ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നേതാക്കൾ സംഘടിച്ചത്.
ഉഴവൂർ വിജയനെതിരെ പാർട്ടിയില്‍ ഉണ്ടായ നീക്കങ്ങള്‍ വാർത്തയായതിന് പിന്നാലെ പാർട്ടിയുടെ മന്ത്രി പ്രതികരിച്ചത് ഇങ്ങനെ. എന്നാൽ ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് പത്ത് ജില്ലാ പ്രസിഡന്റമാർ കോഴിക്കോട്ട് യോഗം ചേർന്ന് ഉന്നയിക്കുന്ന ആവശ്യം. പാർട്ടി പ്രസിഡന്റിന് ഉണ്ടായ ദുരനുഭവങ്ങൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന് കഴിഞ്ഞ യോഗത്തിൽ ആവശ്യപ്പെട്ടതാണ്. എന്നാൽ ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. യോഗം രഹസ്യമായിരുന്നെങ്കിലും വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളോട് നേതാക്കൾ ഒന്നും മറച്ചുവച്ചില്ല.
ഈ മാസം ഇരുപതിന് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി എറണാകുളത്ത് ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. അവിടെ വിഷയം ശക്തമായി ഉന്നയിക്കാനാണ് യോഗത്തില്‍ ഉണ്ടായ ധാരണ. എൻസിപി നേതാവും ഉഴവൂർ വിജയന്റെ സന്തത സഹചാരിയുമായിരുന്ന സതീഷ് കല്ലക്കുളത്തിന്റെ വെളിപ്പെടുത്തൽ മനോരമ ന്യൂസ് ഞായറാഴ്ചയാണ് പുറത്തുവിട്ടത്.