കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറി. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നേരിട്ടെത്തിയാണ് താക്കോല്‍ കൈമാറിയത്. കൊട്ടാരം കൈമാറാന്‍ നേരത്തെ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. കോവളം കൊട്ടാരം സ്വകാര്യ വ്യവസായ ഗ്രൂപ്പിനു വിട്ടു കൊടുക്കാൻ കഴിഞ്ഞ ജൂൺ രണ്ടാം വാരത്തോടെ തന്നെ സർക്കാർ തലത്തിൽ ധാരണയായിരുന്നു. സിവിൽ കേസ് നൽകി കോവളം കൊട്ടാരം സർക്കാരിന്റെ കൈവശം നിലനിർത്താനാകുമോയെന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നാണു കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കേസുകൊടുത്തു കൊട്ടാരം നിലനിർത്താൻ വകുപ്പുണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം മന്ത്രിസഭ പരിഗണിച്ച ശേഷമായിരുന്നു ഇത്.
പിന്നീടു കൊട്ടാരം വിട്ടുകൊടുക്കാൻ ധാരണ ആയപ്പോൾ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരമെങ്കിലും നിലനിർത്താൻ തീരുമാനിച്ചതു മന്ത്രി ഇ.ചന്ദ്രശേഖരൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്. ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്താൻ കേസ് ഫയൽ ചെയ്യണമെന്ന മുൻ ഉപദേശത്തിൽനിന്നു വ്യത്യസ്തമായി, നിയമ പോരാട്ടംകൊണ്ട് ഇനി കാര്യമില്ലെന്ന ഉപദേശമാണു പിന്നീട് എജി മുഖ്യമന്ത്രിക്കു കൈമാറിയത്. റവന്യു വകുപ്പിനോടു നിലപാട് ആരാഞ്ഞപ്പോൾ കേസ് നടത്താനുള്ള അവകാശം നിലനിർത്തി കൈമാറാമെന്ന് അവർ രേഖാമൂലം അറിയിച്ചു. കൊട്ടാരം കൈമാറാനുള്ള ടൂറിസം വകുപ്പിന്റെ നിർദേശം നേരത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോൾ റവന്യു വകുപ്പിന്റെ എതിർപ്പിനെ തുടർന്നാണു വീണ്ടും എജിയുടെ നിയമോപദേശം തേടിയത്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുളള കൊട്ടാരവും അനുബന്ധ ഭൂമിയും 1962ൽ ആണു സർക്കാർ ഏറ്റെടുത്തത്.