മുഖ്യമന്ത്രിയുടെ നിലപാടുകളിൽ കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തി നിലനിൽക്കുന്നതിനിടെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം എ.കെ.ജി സെന്ററിൽ രാവിലെ പത്തുമുതലാണ് യോഗം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാനസമിതിയുമാണ് ചേരുക. പാർട്ടി സമ്മേളനങ്ങളുടെ സമയക്രമവും സംസ്ഥാനസമ്മേളന വേദിയുമാണ് യോഗങ്ങളിലെ പ്രധാന അജണ്ട.
ബ്രാഞ്ച് മുതൽ സംസ്ഥാന സമ്മേളനം വരെ സമയവും വേദിയും സംസ്ഥാനനേതൃയോഗത്തിൽ തീരുമാനമാകും. സെപ്തംബർ പകുതിയോടെ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. ഫെബ്രുവരിയിലായിരിക്കും സംസ്ഥാനസമ്മേളനം. തൃശൂരാണ് സംസ്ഥാന സമ്മേളന വേദിയായി നിലവിൽ പരിഗണനയിലുള്ള ജില്ല. സംസ്ഥാന സ്കൂൾ കലോത്സവം അവിടെ നിശ്ചയിച്ചിട്ടുള്ളതിനാൽ മറ്റേതെങ്കിലും വടക്കൻ ജില്ലകളെ പരിഗണിക്കണമെന്ന അഭിപ്രായവും ശക്തമാണ്.
സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളിൽ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിക്കെതിരെ യോഗത്തിൽ വിമർശനമുയരും. സംഘർഷം കൈകാര്യം ചെയ്ത സർക്കാരിന്റെ രീതിയോട് സി.പി.എം കേന്ദ്രനേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റവും ഗവർണർ ഇടപെടുന്ന സാഹചര്യം സൃഷ്ടിച്ചതും തെറ്റായെന്നാണ് വിലയിരുത്തൽ.
ഇക്കാര്യങ്ങൾ സംസ്ഥാന നേതൃയോഗങ്ങളിൽ എത്രത്തോളം പ്രതിഫലിക്കുമെന്നതിൽ സംശയമുണ്ട്. എങ്കിലും ഒറ്റപ്പെട്ട അഭിപ്രായപ്രകടനങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബി.ജെ.പിയുമായുള്ള സംഘർഷവും സമാധാനശ്രമങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും നേതൃയോഗങ്ങൾ വിലയിരുത്തും.