മഹാസഖ്യം തകര്‍ന്നിട്ടില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നിൽ ബിജെപിയെന്ന് ആർജെഡി. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിന്റെ രാജി നിതീഷ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ലാലു പ്രസാദ് യാദവ് ആവർത്തിച്ചു. നിതീഷിന്റെ രാജിക്കുപിന്നിൽ അഴിമതി ആരോപങ്ങളാണെങ്കിൽ 2015ൽ മഹാസഖ്യം രൂപീകരിക്കുമ്പോൾ തനിക്കെതിരെ ആരോപണങ്ങളുണ്ടായിരുന്നുവെന്ന് ഓർമിക്കണമെന്നും ലാലു കൂട്ടിച്ചേർത്തു.
ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നാണു നിതീഷിന്റെ എക്കാലത്തെയും നിലപാട്. ആർഎസ്എസ് – മുക്ത ഇന്ത്യയാണ് തനിക്കാവശ്യമെന്ന് നിതീഷ് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ എന്തുതെറ്റാണ് ചെയ്തിട്ടുള്ളത്? ഞങ്ങളാണ് ഏറ്റവും വലിയ പാർട്ടി, അധികാരത്തിലെത്താനുള്ള അവകാശമുണ്ട്. നിതീഷിനെതിരെ കൊലപാതകക്കേസുണ്ട്. ഞങ്ങൾ അത് ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ലാലു, ഇതിനൊപ്പം 2009 ഓഗസ്റ്റ് 31ന് നിതീഷ് കുമാറിനെതിരെ റജിസ്റ്റർ െചയ്ത കൊലപാതകക്കേസിന്റെ ചില രേഖകളും മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിച്ചു. ആയുധ നിയമത്തിന്റെ കീഴിൽ നിതീഷിനെതിരെ കേസുണ്ട്. എന്നിട്ടും നിതീഷ് മുഖ്യമന്ത്രിക്കസേരയിൽ എങ്ങനെയിരുന്നു? അഴിമതിയെക്കാൾ ഗുരുതരമായ ആരോപണങ്ങൾ നിതീഷ് കുമാറിനുമേലുണ്ട്. അതു ഞങ്ങൾക്ക് അറിയാം, ലാലു വ്യക്തമാക്കി.
ലാലുവിന്റെ വാർത്താസമ്മേളനത്തിൽനിന്ന്:
∙ മുന്നോട്ടുപോകാൻ പ്രയാസമാണെന്നു നിതീഷിനു മനസ്സിലായി. അതുകൊണ്ടാണ് ബിജെപിയും ആർഎസ്എസുമായി നിതീഷ് അടുത്തത്.
∙ അദ്ദേഹം ബിജെപിയുടെയും ആർഎസ്എസിന്റെയും കൈകളിലാണ്. അഞ്ചുവർഷത്തേക്കാണ് ജനങ്ങൾ വോട്ടുചെയ്തു വിജയിപ്പിച്ചത്, അതിനാൽ രാജിവയ്ക്കരുതെന്ന് താൻ നിതീഷിനോടു പറഞ്ഞു.
∙ നിതീഷ് രാജിവച്ചതിനു പിന്നാലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്ത് അഭിനന്ദനം അറിയിച്ചു. ഇതിന്റെ പിന്നിലെ കളിയെന്താണ്?
∙ തേജസ്വി യാദവിനെതിരായ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. ഇതു ബിജെപിയുടെ കളിയാണ്. തേജസ്വിക്കെരിരായ ആരോപങ്ങളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്കു മുന്നിൽ നമ്മൾ വിശദീകരിക്കണമെന്നു മാത്രമാണു നിതീഷ് പറഞ്ഞിരുന്നത്. രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
∙ തെറ്റിദ്ധാരണകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതു സംസാരിച്ചു മാറ്റാമെന്ന് ഇന്നലെ രാത്രി കൂടി നിതീഷിനോടു താൻ സംസാരിച്ചിരുന്നു.
∙ ബിഹാർ സർക്കാരിനു താനായി ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടോയെന്നും ലാലു മാധ്യമങ്ങളോടു ചോദിച്ചു.
∙ സംസ്ഥാനത്തു ബിജെപി വിരുദ്ധ റാലികൾ പാർട്ടി ഉടൻ നടത്തും.
∙ ആർജെഡി, ജെഡിയു, കോൺഗ്രസ് എംഎൽഎമാർ ചേർന്നു പുതിയ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിച്ചു സർക്കാർ രൂപീകരിക്കും.
∙ രാഷ്ട്രപതി ഭരണത്തിലേക്കു സംസ്ഥാനത്തെ തള്ളിവിടണോ അതോ ബിജെപിയുമായി ചേർന്നു സർക്കാർ രൂപീകരിക്കാനാണോ പദ്ധതിയെന്നും ലാലു ചോദിച്ചു.
∙ നിതീഷ് ബിജെപിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.