രുവനന്തപുരത്ത് ശക്തമായ കാറ്റ്. കാറ്റിൽ മരങ്ങൾ കടപുഴകി വീണു. മ്യൂസിയത്തിന് സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്. ആളപായമില്ല. രണ്ടുപേര്‍ക്ക് നിസാരപരുക്ക്.
രണ്ടു ദിവസം മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ, മലപ്പുറത്തെ വള്ളിക്കുന്ന്, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ഒറവയ്ക്കല്‍, അരീപ്പറമ്പ്, പേരൂർ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റുണ്ടായത്.
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റില്‍ പതിനൊന്ന് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും നശിച്ചു. ഏക്കറുകണക്കിന് കൃഷിയും നശിച്ചു. ഏറ്റുമാനൂര്‍, ഒറവക്കല്‍, അരീപ്പറമ്പ്, പേരൂര്‍ എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. രാവിലെ പത്തു മണിയോടെയാണ് മഴയ്ക്കൊപ്പം അതിശക്തമായി കാറ്റ് വീശിയടിച്ചത്. വന്‍മരങ്ങള്‍ കടപുഴകിവീണു. വൈദ്യുതി ബന്ധം താറുമാറായിരുന്നു.
തൊടുപുഴയ്ക്ക് സമീപം കരിമണ്ണൂർ, വണ്ണപ്പുറം മേഖലയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 300 ഏക്കറിലെ കൃഷി നശിച്ചതിനുപുറമെ അൻപതിലേറെ വീടുകളും തകർന്നു. വൻമരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായും സ്തംഭിച്ചിരുന്നു.