സംസ്ഥാനത്തെ മരുന്നുക്ഷാമത്തിനു പിന്നിൽ മൊത്ത വ്യാപാരികൾ. മരുെന്നടുക്കുന്നതു വിലക്കി മൊത്ത വ്യാപാര സംഘടന അംഗങ്ങൾക്ക് അയച്ച കത്തിന്റ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. ഉയർന്ന കമ്മിഷനുവേണ്ടിയാണ് വ്യാപാരികൾ മരുന്നെടുക്കുന്നത് നിർത്തിയതെന്ന് മരുന്നുകമ്പനികൾ ഡ്രഗ്സ് കൺട്രോളർക്ക് പരാതി നൽകി. ഇക്കാര്യം സ്ഥിരീകരിച്ച ഡ്രഗ്സ് കൺട്രോളർ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി.
പ്രമുഖ മരുന്നു കമ്പനിയായ അബോട്ട് ഇന്ത്യയാണ് കേരളത്തിലെ മൊത്തവ്യാപാരികൾ മരുന്നെടുക്കുന്നില്ലെന്ന് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. മൊത്തവ്യാപാരികളുടെ സംഘടനയായ എ കെ സി ഡി എയും മരുന്നു കമ്പനികളും തമ്മിൽ കമ്മിഷനെച്ചൊല്ലിയുളള തർക്കമാണ് കാരണമെന്നും കമ്പനിയധികൃതരുടെ പരാതിയിലുണ്ട്. ഈ പരാതി സ്ഥിരീകരിക്കുന്ന എ കെ സി ഡി എ അംഗങ്ങൾക്ക് അയച്ച ഇ മെയിലിൽ പ്രമുഖ കമ്പനികളുടെ മരുന്നെടുക്കുന്നത് നിർത്തി വയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളുടെ വിവരം ഡ്രഗ്സ് കൺട്രോളർ സ്ഥിരീകരിച്ചു.
ജി എസ് ടി നടപ്പാക്കുന്നതിനു മുൻപ് ഉയർന്ന നികുതി നൽകി വാങ്ങിയ മരുന്നുകളുടെ നഷ്ടം നികത്താതെ കൂടുതൽ മരുന്നെടുക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ആരെങ്കിലും മരുന്നെടുക്കാൻ തയാറായാൽ അവരെ ഉപരോധിക്കാനും നീക്കമുണ്ട്. ഇപ്പോൾത്തന്നെ പല അവശ്യ മരുന്നുകളും കിട്ടാനില്ല. മൊത്തവിതരണക്കാരുടെ ഈ നീക്കം തുടർന്നാൽ മരുന്നു ക്ഷാമം രൂക്ഷമാകും.