ഹീമോഫീലിയ രോഗികൾക്ക് സൗജന്യ വിതരണത്തിനായി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത അഞ്ചു കോടി രൂപയുടെ ഫാക്ടർ 8, 9 മരുന്നിൽ ഭൂരിഭാഗവും കാലാവധി പിന്നിട്ടതാണെന്ന് സൂചന. വിദേശത്തെ നിയമാവലി പ്രകാരം കാലാവധി തീരുന്നതിനു മൂന്നു മാസം മുൻപ് പ്രമുഖ കമ്പനികൾ തന്നെ വിപണിയിൽ നിന്നു പിൻവലിച്ച മരുന്നുകളാണ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിലൂടെ വിതരണം സാധ്യമല്ലാത്തതിനാൽ സ്വകാര്യ മേഖലയെയാണ് മരുന്ന് കമ്പനികൾ ആശ്രയിച്ചിരിക്കുന്നത്. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഇതേ കുറിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിൽ റജിസ്റ്റർ ചെയ്യാത്ത കമ്പനികളുടെ 80 കോടി രൂപയുടെ മരുന്നുകളാണ് രണ്ടു മാസം മുമ്പ് സൗജന്യ വിതരണത്തിന്റെ പേരില്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇതിൽ നിന്ന് കേരളത്തില്‍ എത്തിച്ചതാകട്ടെ അഞ്ചു കോടി രൂപയുടെ മരുന്ന്. ഭൂരിഭാഗം പായ്ക്കറ്റുകളിലും കാലാവധി തീർന്ന മരുന്നുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുണ്ടെങ്കിലും എന്നാണ് കാലാവധി അവസാനിക്കുന്നതെന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. സർക്കാർ ആശുപത്രികളിലൂടെ സൗജന്യ വിതരണം സാധ്യമല്ലാത്തതിനാൽ സ്വകാര്യ മേഖലയിലൂടെയാണ് വിതരണം.
ഇവിടെ മരുന്ന് വില്‍പനയ്ക്കുള്ള അനുമതി ലഭിക്കണമെങ്കില്‍ രോഗികളിൽ പരീക്ഷണം പൂർത്തിയാക്കണം. തുടർച്ചയായി മൂന്നോ നാലോ വർഷത്തെ സൗജന്യ വിതരണത്തിലൂടെ പരീക്ഷണകാലഘട്ടം പൂർത്തിയാക്കാനും ഇന്ത്യയിൽ റജിസ്ട്രേഷൻ നേടാനുമുള്ള തന്ത്രവും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ ഹീമോഫീലിയ രോഗികൾക്കു വേണ്ട മരുന്ന് സൗജന്യമായി സർക്കാർ നൽകുന്നുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ മരുന്ന് വേണ്ടി വന്നാലും പിന്നീട് കാരുണ്യ പദ്ധതി വഴി തുക സർക്കാർ നൽകും. വീര്യം കുറഞ്ഞ മരുന്ന് മാത്രമാണ് ഇവിടെ അധികം രോഗികൾക്കും വേണ്ടത്. വിദേശ കമ്പനി സ്വകാര്യ ആശുപത്രി വഴി സൗജന്യവിതരണത്തിന് ഇപ്പോൾ ഇറക്കുമതി ചെയ്തത് വീര്യം കൂടിയ മരുന്നുകളാണ്. ഇത് തുടര്‍ച്ചായായി ഉപയോഗിക്കുന്നതോടെ ഭാവിയിൽ സംസ്ഥാനത്ത് ലഭ്യമാവുന്ന മരുന്നുകളോട് ശരീരം പ്രതികരിക്കാത്ത സ്ഥിതിയാവുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചികിൽസയ്ക്ക് ഫലം കിട്ടണമെങ്കില്‍ ഇപ്പോഴത്തേതിന്റെ ഇരട്ടി ചെലവും വേണ്ടി വരും.