പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജിയില്‍ പാക് സൈനികമേധാവി തീരുമാനമെടുക്കും. കേസിന്റെ വിശദാംശങ്ങള്‍ സേനാമേധാവി ജനറല്‍ ഖമര്‍ ബാജ്‍വ വിലയിരുത്തിവരികയാണെന്ന് സൈനിക വക്താവ് അറിയിച്ചു. സൈനിക കോടതി ദയാഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് കുല്‍ഭൂഷണ്‍ ജാദവ് സേനാമേധാവിക്ക് ഹര്‍ജി നല്‍കിയത്. ഭീകരപ്രവര്‍ത്തനം ആരോപിച്ച് ഏപ്രിലിലാണ് പാക്കിസ്ഥാന്‍ സൈനികകോടതി കുല്‍ഭൂഷണ് വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് ഹേഗിലെ രാജ്യാന്തരകോടതി മെയില്‍ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരുന്നു.
നാവികസേനാ ഓഫിസറായി 2003ൽ വിരമിച്ചശേഷം ഇറാനിലെ ചാബഹാറിൽ വ്യാപാരിയായിരിക്കേ പാക്ക് പട്ടാളം കുൽഭൂഷൺ ജാദവിനെ (46) തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി പട്ടാളക്കോടതിയിൽ വിചാരണ നടത്തി വധശിക്ഷ വധിച്ചതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയത്. എന്നാൽ, ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇന്ത്യയ്ക്കു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കണ്ടെത്തലുകൾ സത്യമാണെന്നും കുറ്റസമ്മതമൊഴിയിലും ദയാഹർജിയിലും ജാദവ് അക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നുമാണു പാക്കിസ്ഥാന്റെ നിലപാട്.