സർവീസിൽ നിന്നും വിരമിച്ചെങ്കിലും മുൻ അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്റെ പ്രേതത്തെ കേരളത്തിലെ ഐഎഎസുകാർ ഇപ്പോഴും പൂജിക്കുന്നതായി മന്ത്രി എം.എം. മണി. സംസ്ഥാനത്തെ കർഷകത്തൊഴിലാളി വർഗങ്ങൾക്ക് എതിരായി നിരവധി റിപ്പോർട്ടുകളാണ് നിവേദിത അടക്കമുള്ള ഐഎഎസുകാർ തയാറാക്കിയിട്ടുള്ളതെന്നും എം.എം. മണി പറഞ്ഞു.
നിവേദിതയുടെ റിപ്പോർട്ടിന്റെ പിന്നാലെയാണിപ്പോൾ ഇവിടത്തെ ഒരു വിഭാഗം ഭരണക്കാരും ഐഎഎസുകാരും. തോട്ടങ്ങൾ രാജ്യത്തിന് അനിവാര്യമാണെന്നിരിക്കെ അവ ഏറ്റെടുക്കാൻ ശുപാർശ ചെയ്ത എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കില്ലെന്നും മണി പറഞ്ഞു. മൂന്നാറിൽ പ്ലാന്റേഷൻ എംപ്ലോയ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.