സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് അധ്യാപിക മരിച്ചു. പാറശാല സ്വദേശിനി ഇന്ദിരാ പ്രിയദര്‍ശിനിയാണ് മരിച്ചത്. കല്ലമ്പലം സര്‍ക്കാര്‍ എല്‍പി സ്കൂളിലെ അധ്യാപികയാണ് ഇന്ദിരാ പ്രിയദർശിനി
പനിയും പകർച്ചവ്യാധികളും പടർന്നു പിടിക്കുന്നതിനിടെ, സംസ്ഥാനത്ത് ഇതുവരെ മരിച്ചത് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലേറെപ്പേർ. 2016 ൽ 99 പേരായിരുന്നു പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചതെങ്കിൽ, ഈ വർഷം ഇതുവരെ മരണസംഖ്യ 250 കടന്നു. ഇതിൽ 79 പേരുടെ ജീവനെടുത്തതും ഡെങ്കിപ്പനിയാണ്. രാജ്യാന്തരതലത്തിൽ പോലും പ്രശസ്തമായിരുന്ന ആരോഗ്യരംഗത്തെ കേരള മോഡൽ കഴിഞ്ഞ കുറെ വർഷങ്ങളായി തകർന്നടിഞ്ഞതിന്റെ ഞെട്ടിക്കുന്ന കണക്കുകളിങ്ങനെ:
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ പകർച്ചവ്യാധികൾ ബാധിച്ചു മരിച്ചത് 250ലധികം പേർ. 2016 ൽ 99 പേരും 2015 ൽ 164 പേരും പകർച്ചവ്യാധി മൂലം മരണത്തിനു കീഴടങ്ങി.
ഡെങ്കിപ്പനി 79 പേരുടെ ജീവനാണ് ഇത്തവണ കവർന്നത്. ഇതിനകം 8,053 പേർക്ക് രോഗം സ്ഥിരീകരിച്ചു 2013 ലും 2015 ലും 29 പേർ വീതവും 2014 ലും 2016ലും 13 പേർ വീതവും മാത്രമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്നറിയുമ്പോഴാണ് രോഗം പടരുന്നതിന്റെ വ്യാപ്തി വ്യക്തമാകുന്നത്.
എച്ച്1 എൻ1 ഇതുവരെ 56 പേരുടെ ജീവനെടുത്തു. എലിപ്പനി ബാധിച്ച് ഒൻപതു പേർ മരിച്ചതായി സ്ഥിരീകരിച്ചപ്പോൾ, 28 പേരുടെ മരണകാരണം എലിപ്പനിയാണന്ന് സംശയിക്കുന്നു. കൂടാതെ മലേറിയയും മഞ്ഞപ്പിത്തവും ചിക്കൻപോക്സും വയറിളക്ക രോഗങ്ങളും പടരുന്നു. പനി ബാധിച്ച് ചികിൽസ തേടിയവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു.
അതേസമയം, ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിനു നൽകുന്നില്ല. ഇതു കൂടിയാകുമ്പോൾ പകർച്ചവ്യാധികൾ പടരുന്നതിന്റ വ്യാപ്തി ഊഹിക്കാവുന്നതിലും അപ്പുറത്താണ്. കൃത്യമായ കണക്കുകളുടെ അഭാവം പ്രതിരോധ പ്രവർത്തനങ്ങൾക്കും കടുത്ത വെല്ലുവിളിയാണ്.