ഹിന്ദി സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഉത്തർപ്രദേശില്‍ നിന്ന് മോചിപ്പിച്ചു. പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ രാജസ്ഥാൻകാരനായ പ്രതിയെ പിടികൂടുകയും ചെയ്തു. പെൺകുട്ടിയുമായി എറണാകുളം നോർത്ത് പൊലീസ് കേരളത്തിലേക്ക് തിരിച്ചു.
ബോളിവുഡ് സിനിമകളുടെ നിർമാതാവെന്ന വ്യാജേനയാണ് രാജസ്ഥാൻകാരനായ മഹേഷ് ഉപാധ്യായ ഇരുപതുകാരി പെൺകുട്ടിയുമായി ഫെയ്സ്ബുക്കിൽ അടുപ്പം കൂടിയത്. സിനിമയിൽ വേഷം വാഗ്ദാനം െചയ്ത് ഉത്തർപ്രദേശിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഈമാസം 15ന് അവിടെ എത്തിച്ചതിന് പിന്നാലെ പെൺകുട്ടിയെ തടവിലാക്കി. നോയിഡയിലെ ഒരുവീട്ടില്‍ താമസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം തുടങ്ങി. മാതാപിതാക്കളുടെ പരാതിയിൽ ഇടപെട്ട എറണാകുളം നോർത്ത് പൊലീസ് പ്രതിയുടെ സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങി. ആവശ്യപ്പെട്ട പണം നൽകാമെന്ന് ഉറപ്പുനൽകി പ്രതിയുമായി നിരന്തരം ബന്ധപ്പെടാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇങ്ങനെ ഫോൺ നമ്പർ മുഖേനയും,, പ്രതി നൽകിയ ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ചും ഉത്തർപ്രദേശിലെ ഒളിസങ്കേതം മനസിലാക്കി നോർത്ത് എസ്ഐ വിബിന്‍ ദാസും സംഘവും അവിടെയെത്തി. വൈകിട്ടോടെ പ്രതിയെ കീഴ്പ്പെടുത്തി പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പ്രതിയെയും പെൺകുട്ടിയെയും കൂട്ടി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. മറ്റൊരു പെൺകുട്ടിയെയും പ്രതി ഇതേ മട്ടിൽ തന്നെ കബളിച്ച് തടവിലാക്കിയതായും പിന്നീട് പീഡിപ്പിച്ച് ഉപേക്ഷിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. സമാനമായ കൂടുതൽ കേസിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.