പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിെനതിരെ സമരം ചെയ്യുന്ന നാട്ടുകാരെ തല്ലിച്ചതച്ച പൊലീസിനെതിരെ സിപിഐ. ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രക്കെതിരെ കര്‍ശന നടപടി വേണമെന്നു സിപിഐ ആവശ്യപ്പെട്ടു. മര്‍ദനത്തിന് നേതൃത്വം നല്‍കിയത് യതീഷ് ചന്ദ്രയെന്ന് ജില്ലാ സെക്രട്ടറി പി. രാജു ആരോപിച്ചു. മുന്‍പ് അങ്കമാലിയില്‍ എല്‍.ഡി.എഫുകാരെ മര്‍ദിച്ചതും യതീഷ് ചന്ദ്രയാണ്. നടപടി ഗുണ്ടായിസമെന്ന് അന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം. ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണി നയമല്ലെന്നും രാജു പറഞ്ഞു. പൊലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. കൊച്ചി ഡി.സി.പിയെ സസ്പെന്‍ഡ് ചെയ്യണമെന്നും വിഎസ് പറഞ്ഞു.
അതേസമയം, സമരത്തിൽ നാട്ടുകാരുമായി ചർച്ച നടത്താനും യോഗം വിളിക്കാനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്ളാന്റിലേക്കു തള്ളിക്കയറാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധിപേര്‍ക്ക് പേര്‍ക്കേറ്റു. പരുക്കേറ്റവരില്‍ സ്ത്രീകളും ഉൾപ്പെടുന്നു. സംഭരണകേന്ദ്രത്തിന്‍റെ നിര്‍മാണം അടുത്തമാസം നാലുവരെ നിര്‍ത്തിവയ്ക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പുതുവൈപ്പില്‍ ജനവാസമേഖലയില്‍ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ സമരം ചെയ്യുന്നത്. ടെര്‍മിനലിനു മുന്നില്‍ നാലുമാസമായി സമരം തുടരുകയാണ്.
സമരക്കാരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കും