കൊച്ചി തീരക്കടലില്‍ മീന്‍പിടിത്തബോട്ടില്‍ കപ്പലിടിച്ച് രണ്ടു മല്‍സ്യതൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. തമിഴ്നാട്ടുകാരന്‍ തമ്പിദുരൈ, അസം സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. കാണാതായ അസം സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു. തോപ്പുംപടിയില്‍ നിന്ന് മല്‍സ്യബന്ധനത്തിനുപോയ കാര്‍മല്‍ മാതാ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കൊച്ചിയില്‍ അപകടത്തിന് കാരണമായ വിദേശ കപ്പല്‍ ഉടന്‍ കരയിലെത്തിക്കില്ല. തീരത്തെത്തിച്ചാലും നങ്കൂരമിടാനുളള സംവിധാനം കൊച്ചി തുറമുഖത്ത് ലഭ്യമാകാത്തതിനാല്‍ കപ്പല്‍ തല്‍ക്കാലം ആഴക്കടലില്‍ തന്നെ തുടരും. അതേസമയം കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
അപകടമുണ്ടായതിനു പിന്നാലെ തന്നെ കപ്പല്‍ കൊച്ചി തീരത്തെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഭാരക്കൂടുതലുളള കപ്പലിന് നങ്കൂരമിടാന്‍ പോന്നത്ര വലിയ ചാല്‍ ലഭ്യമല്ലെന്ന് കൊച്ചി തുറമുഖ അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് കപ്പലിലുളള ചരക്കിന്‍റെ അളവും അതുവഴി ഭാരവും കുറച്ച ശേഷം കപ്പല്‍ തുറമുഖത്തേക്കെത്തിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. തീരസംരക്ഷണ സേനയുടെ കാവലിലാവും കപ്പല്‍ ആഴക്കടലില്‍ തുടുരുക.
അതേസമയം കപ്പലിന്‍റെ കപ്പിത്താന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. ഇതിനൊപ്പം മല്‍സ്യബന്ധന യാനങ്ങളില്‍ നീന്തല്‍ പോലും അറിയാത്ത ഇതര സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന കപ്പലില്‍ ഗ്രീക്കുകാരനായ കപ്പിത്താനടക്കം ഇരുപത്തിയെട്ട് ജീവനക്കാരാണ് ഉളളത്. കപ്പലിലെ രണ്ട് സുരക്ഷാ ജീവനക്കാര്‍ ഇന്ത്യക്കാരാണ്.