മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്ന് വീണ്ടും അക്കേഷ്യ കൃഷിയുമായി വനം വകുപ്പ്. പേപ്പാറ സംഭരണിയുടെ വൃഷ്ടി പ്രദേശത്താണ് വ്യാപകമായി അക്കേഷ്യ നടുന്നത്. പേപ്പാറയിലെ അക്കേഷ്യ കൃഷിയുടെ ദുരന്തഫലങ്ങൾ പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.
പേപ്പാറ ജലസംഭരണിയുടെയും, വാമനപുരം , കരമന നദികളുടെയും വൃഷ്ടിപ്രദേശത്താണ് വനം വകുപ്പ് വൻതോതിൽ വീണ്ടും അക്കേഷ്യമരങ്ങൾ നടുന്നത്.വെള്ളം വലിച്ചെടുത്ത് വരൾച്ചക്ക് ആക്കം കൂട്ടുന്ന അക്കേഷ്യ, യൂക്കാലി, മാഞ്ചിയം എന്നീ വിദേശ മര ഇനങ്ങൾ കേരളത്തിൽ നട്ടു പിടിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്നാണ് വനം വകുപ്പിന്റെ നടപടി. കൊടിയ വരൾച്ചനേരിട്ടപ്പോഴും അക്കേഷ്യ കൃഷിയുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നത് മനോരമ ന്യൂസാണ് പുറത്തു വിട്ടത്. തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രദേശവാസികളുടെയും ജന പ്രതിനിധികളുടെയും എതിർപ്പും വനം വകുപ്പ് അവഗണിക്കുകയാണ്.
വിതുര, പാലോട് പ്രദേശങ്ങളിലാണ് ഏകദേശം അഞ്ഞറ് ഏക്കറിലധികം വനഭൂമിയിൽ അക്കേഷ്യ നടുന്നത്. പേപ്പർമില്ലുകൾക്ക് മൃദു തടി ഇനങ്ങൾ നൽകാനാണ് അക്കേഷ്യ വളർത്തുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. മൃദു തടിഇനങ്ങൾക്കായി മുള ഉൾപ്പെടെയുള്ള പ്രാദേശിക സസ്യങ്ങൾ നട്ടു പടിപ്പിക്കണമെന്ന നിര്‍ദ്ദേശവും വനം വകുപ്പ് ചെവിക്കൊണ്ടിട്ടില്ല. സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തിക്കൊണ്ടുള്ള വനം വകുപ്പ് നടപടി അംഗീകരിക്കില്ലെന്നും അക്കേഷ്യ തൈകൾ പിഴുതുകളയുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.