കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സംഘപരിവാര്‍ ഹര്‍ത്താല്‍ തുടങ്ങി. വടകര, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം , പേരാമ്പ്ര എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍. വടകരയിൽ ഇന്നലെയുണ്ടായ സി.പി.എം, ബി.ജെ.പി. സംഘർഷത്തില്‍ ആർ.എസ്.എസ്. കാര്യാലയത്തിന് നേരെ കല്ലേറുണ്ടായി. ഡി.വൈ.എഫ്.ഐയുടെ ക്ലബ്ബിന് തീയിട്ടു.
വടകര സി.പി.എം. ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ രാവിലെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ വൈകിട്ട് പ്രകടനം നടത്തി. ഇതിനിടെയാണ്, വടകരയിലെ ആർ.എസ്.എസ്. കാര്യാലയം ആക്രമിച്ചത്. കല്ലേറിൽ ജനൽചില്ലുകൾ തകർന്നു. കാര്യാലയത്തിനുള്ളിൽ ഉണ്ടായിരുന്ന പ്രവർത്തകന് പരുക്കേറ്റു. തൊട്ടുപിന്നാലെ, ഡി.വൈ.എഫ്.ഐയുടെ യുവധാര ക്ലബ്ബിന് തീയിട്ടു. ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
സി.പി.എം, ബി.ജെ.പി പ്രവർത്തകർ സംഘടിച്ചതോടെ പരസ്പരം കല്ലേറുണ്ടായി. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി. വടകര മേഖലയിൽ പലയിടത്തും ഇരുപക്ഷത്തേയും പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ട്. അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചു.