ഭീകരവാദികൾക്ക് പിന്തുണ നൽകുന്നു എന്നാരോപിച്ച് അഞ്ച് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, യെമൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചത്. യെമനിലെ അറബ് സഖ്യസേനയിൽ നിന്നും ഖത്തറിനെ ഒഴിവാക്കി. ഖത്തർ പൗരൻമാർ എത്രയും വേഗം രാജ്യം വിട്ടു പോകണമെന്ന് സൗദിയും യുഎഇയും ബഹ്റൈനും ആവശ്യപ്പെട്ടു. തീരുമാനം ഖേദകരവും നീതീകരിക്കാനാകാത്തതുമാണന്ന് ഖത്തർ പ്രതികരിച്ചു.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ആറു പ്രമുഖ വിമാനക്കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ചു. യുഎഇ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ സൗദിയിലെ സൗദി എയര്‍ ലൈന്‍സ്, ബഹ്റൈന്‍റെ ഗള്‍ഫ് എയര്‍ എന്നിവയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇതോടെ ഈ വിമാനങ്ങളില്‍ ടിക്കറ്റെടുത്ത ആയിരക്കണക്കിനുപേരുടെ യാത്ര ദുരിതത്തിലായി.
അതേസമയം, ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നും ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.