കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പോര് അനാവശ്യമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. വിവാദമുണ്ടാക്കാതെ സര്‍ക്കാര്‍ ഏല്‍പിച്ച ജോലി ചെയ്യണം. തർക്കം തുടർന്നാൽ സര്‍ക്കാര്‍ ഇടപെടുമന്നും വിഎസ് സുനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് കൃഷിവകുപ്പ് സെക്രട്ടറി രാജുനാരായണസ്വാമി രംഗത്തെത്തിയിരുന്നു. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമെന്ന് പരാതിയുണ്ട്. ഇതിന് രേഖയുണ്ട് . ഇപ്പോഴത്തെ നടപടികളിലും അഴിമതിയുണ്ട്. അവധി മുന്‍കൂര്‍ ജാമ്യം മാത്രമാണ്. ഇസ്രയേല്‍സംഘത്തിന് ഒരുലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നിയമപ്രകാരമല്ല ഇസ്രയേല്‍ സംഘം എത്തിയത്. പണം നല്‍കാതിരുന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി.
ബിജു പ്രഭാകര്‍ ചട്ടം ലംഘിച്ച് നിയമനം നടത്തി. വ്യവസായമന്ത്രിയുടെ പിഎസിന്റെ ഭാര്യയെ ചട്ടം ലംഘിച്ചു നിയമിച്ചു. നിയമനം ഹോര്‍ട്ടികോര്‍പില്‍ ഇല്ലാത്ത തസ്തികയിലാണെന്നും രാജുനാരായണസ്വാമി പറഞ്ഞു.
അതേസമയം, രാജു നാരായണ സ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജു പ്രഭാകരും രംഗത്തെത്തി. മനപൂര്‍വം തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. കൃഷിവകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ല. അവധിക്ക് അപേക്ഷനല്‍കിയിട്ടുണ്ടെന്നും ബിജു പറഞ്ഞു.