കേരളത്തിൽ ഇരുതലമൂരിയെ കടത്തുന്ന സംഘങ്ങൾ വ്യാപകമാകുന്നു. ഇരുതലമൂരിയെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചതിന് കൊച്ചിയിൽ മാത്രം അഞ്ചുമാസത്തിനിടെ മൂന്നു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മലേഷ്യക്കാർ ഉൾപ്പെട്ട ഒരു കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റർപോളിന് കൈമാറി. അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു ജീവിവർഗം കൂടിയാണ് ഇല്ലാതാകുന്നത്.
ഒരു തലമാത്രമുള്ള വിഷമില്ലാത്ത ഒരു പാവം പാമ്പ്. ഇരുതലമൂരി. വാൽഭാഗം തലപോല തന്നെയാണ് എന്നതിനാൽ അന്ധവിശ്വാസങ്ങളുടെ ഇരയായി ഒടുങ്ങുകയാണ്. കൊച്ചിയിൽ മാത്രം ഇരുതലമൂരിയെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചതിന് മൂന്നു കേസുകൾ ഈ വർഷം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരിയിൽ എടവക്കാട് നിന്നാണ് ഇത്തരമൊരു സംഘത്തെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും എസ്പിസിഎയും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ആഴ്ച കണ്ണൂരുകാരും കമ്പം സ്വദേശിയും ഉൾപ്പെട്ട മറ്റൊരു സംഘം കൊച്ചിയിൽ പിടിയിലായി.
ഇവരിൽ നിന്ന് ഇരുതലമൂരിയെ വാങ്ങാനെത്തിയ മലേഷ്യക്കാർ രക്ഷപെട്ടു. ഈ കേസിന്റെ വിശദാംശങ്ങൾ ഇന്റർപോളിന് കൈമാറി. ഏറ്റവുമൊടുവിൽ പിടിയിലായത് മൂന്ന് കൊല്ലം സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും. ഇരുപത് ലക്ഷം മുതൽ ഒരു കോടി രൂപവരെയാണ് ഇരുതലമൂരിക്ക് വിദേശ മാർക്കറ്റിൽ വിലയെന്ന് ഇടനിലക്കാർ പറയുന്നു.ഇരുതലമൂരി ഐശ്വര്യം കൊണ്ടുവരുമെന്നുമുള്ള അന്ധവിശ്വാസമാണ് പാമ്പിനെ പിടികൂടി വിൽക്കുന്നതിന് പിന്നിലുള്ളത്.
അഞ്ചുവർഷമായി ഇരുതലമൂരിയെ വിദേശത്തേക്ക് കടത്തുന്ന ഇടനിലക്കാരനായ കൊല്ലം സ്വദേശിയാണ് കഴിഞ്ഞ ദിവസം പിടിയിലായ ജോൺസൺ. ഇയാൾ വീട്ടിൽ ഇരുതലമൂരിയെ വളർത്തിയതായും വ്യക്തമായിട്ടുണ്ട്. ഷെഡ്യൂൾ 4 ഇനത്തിൽ പെടുത്തി സംരക്ഷിക്കുന്ന ഇരുതലമൂരിയെ കച്ചവടം ചെയ്യുന്നത് നാലുവർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .