പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത് വെറുംപറച്ചിലല്ല, പ്രായോഗികമായി നടപ്പിലാക്കുമെന്ന് കോടിയേരി പറഞ്ഞു. ഈ കൊലപാതകത്തെ പാർട്ടി അംഗീകരിക്കുന്നില്ല.
അക്രമസംഭവങ്ങളിലെ പ്രതികളെ രാഷ്ട്രീയ പാർട്ടികൾ തള്ളിപ്പറയണമെന്നാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ചേർന്ന സർവകക്ഷി സമാധാനയോഗത്തിലെ തീരുമാനം. ഈ തീരുമാനം സിപിഎം നടപ്പാക്കും. അക്രമങ്ങളിലും കൊലപാതകക്കേസുകളിലും ഇതേ നിലപാടെടുക്കാൻ ബിജെപി നേതൃത്വം തയാറാണോ എന്നും കോടിയേരി ചോദിച്ചു.
സംസ്ഥാനത്തു പട്ടാളനിയമം നടപ്പാക്കണമെന്ന ബിജെപി ആവശ്യം ബാലിശമാണ്. പട്ടാളനിയമം ഉപയോഗിച്ചു സിപിഎമ്മിനെ തകർക്കാമെന്ന ആർഎസ്എസ് ആഗ്രഹമാണു ഈ ആവശ്യത്തിനു പിന്നിൽ. രാഷ്ട്രീയമായ ഇടപെടൽ നടത്തി സമാധാനം പുനസ്ഥാപിക്കുകയാണു വേണ്ടത്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു സിപിഎം പ്രവർത്തകർ പ്രകടനം നടത്തി എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ആരോപണം എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ്.
ആഹ്ലാദപ്രകടനമെന്ന പേരിൽ വ്യാജ വിഡിയോ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കണം. കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ച വേദിക്കരികിലേക്കു ബോബെറിഞ്ഞ കേസിൽ പോലും പ്രതികളെ പിടികൂടിയില്ലല്ലോ എന്ന ചോദ്യത്തിനു കണ്ണൂരിലെ ഓരോ അക്രമങ്ങളിലും പൊലീസ് എന്തു നടപടി സ്വീകരിച്ചെന്നു സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.