പരിസ്ഥിതിദിനത്തിൽ വിതരണം ചെയ്യാനുള്ള വൃക്ഷത്തൈകൾക്ക് കുത്തനെ വിലകൂട്ടി വനംവകുപ്പ്. കഴിഞ്ഞവർഷം രണ്ട് രൂപയ്ക്ക് നൽകിയിരുന്ന തൈകൾക്ക് ഇത്തവണ 17 രൂപ ഈടാക്കാനാണ് നിർദേശം. സൗജന്യമായി ഒരു കോടി വൃക്ഷത്തൈകൾ വിതരണം ചെയ്യുമെന്നായിരുന്നു വനംമന്ത്രിയുടെ പ്രഖ്യാപനം. ഇതിന് വിരുദ്ധമായ തീരുമാനമാണ് ഉത്തരവിലുള്ളത്.
കടുത്ത വേനലിനെയും അതിജീവിച്ച് ഭൂമിയെ പച്ചപ്പണിയിക്കാനുള്ള വൃക്ഷത്തൈകൾ തയാറായിക്കഴിഞ്ഞു. സംസ്ഥാനത്താകമാനം എഴുപത്തി അഞ്ച് ലക്ഷം വൃക്ഷത്തൈകളാണ് ഇത്തവണ നട്ടുപിടിപ്പിക്കുന്നത്. പ്ലാവ്, മാവ്, പേര, സീതപ്പഴം, ഞാവൽ തുടങ്ങിയ ഫലവൃക്ഷങ്ങളാണ് കൂടുതലായി നടുന്നത്. തദ്ദേശസ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും ചെറിയ നിരക്കിൽ നൽകിയിരുന്ന വൃക്ഷത്തൈകൾക്ക് ഇത്തവണ ഏഴിരട്ടിയാണ് വനംവകുപ്പ് വിലകൂട്ടിയത്. രണ്ട് രൂപയ്ക്ക് തൈകൾ ലഭ്യമായിരുന്നിടത്താണ് ഇപ്പോൾ 17 രൂപ നൽകേണ്ടത്.
ഒരു വൃക്ഷത്തൈ വിതരണത്തിന് തയാറാക്കുന്നതിന് 17 രൂപ ചെലവ് വരും. മുൻകാലങ്ങളിൽ സർക്കാർ സബ്സിഡി നൽകിയാണ് തൈവിതരണം നടത്തിയിരുന്നത്. അധികബാധ്യത താങ്ങാനാവില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. കുത്തനെ വില കൂട്ടിയതോടെ സാമൂഹ്യ വനവൽക്കരണ പദ്ധതിയുടെ പ്രയോജനം സാധാരണക്കാരന് അന്യമാകും.