തീവ്രവാദികളെയും ഗുണ്ടാരാജിനെയും പിന്തുണയ്ക്കുന്ന സർക്കാരാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരിജ് സിങ്. ജനാധിപത്യ അവകാശങ്ങൾ പരസ്യമായി ലംഘിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളത്. സംസാരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള അവകാശങ്ങൾ ഇവിടെ ഹനിക്കപ്പെടുകയാണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. തിരികെ ഡൽഹിയിൽ ചെല്ലുമ്പോൾ ഇക്കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖംമൂടി ആക്രമണത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുമരകം പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ പി.കെ. സേതു, വി.എൻ. ജയകുമാർ എന്നിവരെ സന്ദർശിച്ചശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ വ്യാഴാഴ്ച കുമരകം പഞ്ചായത്ത് ഓഫിസിനു മുന്നിൽവച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ബിജെപിക്കാരായ പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ചു പരുക്കേൽപ്പിച്ചത്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് മേയ് 12ന് ബിജെപി കോട്ടയം ജില്ലയിൽ ഹർത്താൽ ആചരിച്ചിരുന്നു.