മൂന്നാറില്‍ റവന്യൂ വകുപ്പ് നടപടി കര്‍ശനമാക്കുമ്പോഴും പള്ളിവാസലില്‍ വന്‍കിട റിസോര്‍ട്ടിന്റെ നിര്‍മാണം തുടരുന്നു. ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം അപകടകരമായി പണിതുയര്‍ത്തിയ റിസോര്‍ട്ടിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. വിജിലന്‍സ് റിപ്പോര്‍ട്ടുള്‍പ്പെടെ അട്ടിമറിച്ച് കെട്ടിട നിര്‍മാണത്തിന് ഒത്താശചെയ്തത് യുഡിഎഫ് മന്ത്രിമാരും ഉദ്യോഗസ്ഥരും. മനോരമ ന്യൂസ് പരമ്പര കയ്യൂക്കിൽ കയ്യേറ്റം തുടരുന്നു.
ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം അപകടകരമായി നടക്കുന്ന റിസോര്‍ട്ട് നിര്‍മാണത്തിന്റെ വാര്‍ത്ത മനോരമ ന്യൂസ് മൂ്ന്ന് വര്‍ഷം മുമ്പാണ് പുറത്തുവിട്ടത്. അതീവ പരിസ്ഥിതി ദുര്‍ബല മേഖലയിൽ സ്‌റ്റോപ്പ് മെമ്മോ നിലനില്‍ക്കുമ്പോളായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് കുത്തനെയുള്ള പാറകെട്ടിന് സമീപം മണ്ണിട്ട് നികത്തിയാണ് പത്ത് നില കെട്ടിടം ഉയർത്തിയത്.
2014 ജൂലൈയില്‍ നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കോട്ടയത്തു നിന്നുള്ള വിജിലന്‍സ് സംഘം അന്വേഷണത്തിനെത്തി. ചട്ടങ്ങള്‍ ലംഘിച്ചാണ് കൂറ്റന്‍ കെട്ടിടം നിര്‍മിച്ചതെന്ന് കണ്ടെത്തി. സ്ഥലത്തിന്റെ രേഖകളിലും തണ്ടപ്പേരിലും ക്രമക്കേട് നടന്നതായും തെളിഞ്ഞു. ഇതെല്ലാം വിശദീകരിച്ച് 2015 സെപ്റ്റംബര്‍ 29ന് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. റിസോർട്ട് ഉടമയുമായി അടുത്ത ബന്ധം പുലർത്തുന്ന യുഡിഎഫ് മന്ത്രിമാർ ഇടപെട്ട് നടപടി അട്ടിമറിച്ചു. യു ഡി എഫ് സർക്കാരിന്റെ കാലത്തു തന്നെ നിർമാണവും പൂർത്തിയാക്കിയ റിസോർട്ട് അടുത്ത ദിവസം പ്രവർത്തനം ആരംഭിക്കും.