മൂന്നാറിൽ വൻകിടകൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയിൽ കൈയേറ്റങ്ങളുണ്ടാകാത്തവിധം ശക്തമായ നടപടികൾ ഇപ്പോഴത്തെ കൈയേറ്റങ്ങൾക്കെതിരെ സ്വീകരിക്കുമെന്നും തിരുവനന്തപുരത്ത് സർവകക്ഷി യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. ജില്ലാകലക്ടർ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാണ് സർക്കാർ മുൻഗണന കൊടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടുവർഷത്തിനകം 1977 ജനുവരി ഒന്നിനുമുമ്പുള്ള എല്ലാ കുടിയേറ്റക്കാർക്കും പട്ടയം വിതരണം ചെയ്യും. വൻകിടക്കാരുടെ കൈയേറ്റമായിരിക്കും ആദ്യം ഒഴിപ്പിക്കുക. കൈയേറ്റക്കാരുടെ പട്ടിക സർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിന്റെ സംരക്ഷണത്തിന് സമഗ്രമായ നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കുരിശു തകർത്തുള്ള കൈയേറ്റമൊഴിപ്പിക്കലിനെതിരെ യോഗത്തിൽ ഇടതുനേതാക്കളിൽ നിന്നുതന്നെ വിമർശനമുയർന്നു. സർക്കാരിനെ വിശ്വാസ്യത്തിലെടുക്കുന്നുവെന്ന നിലപാടിലായിരുന്നു പ്രതിപക്ഷവും ബി.ജെ.പിയും.
കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാരിലെ ഭിന്നതകളെ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ വിമർശിച്ചു. എസ്.രാജേന്ദ്രൻ എം.എൽ.എ ഭൂമി കൈയേറിയതായ ആരോപണത്തെ സി.പി.എമ്മിനെ പ്രതിനിധീകരിച്ചെത്തിയ വൈക്കം വിശ്വൻ എതിർത്തു. സർവകക്ഷി യോഗത്തിന് മുന്നോടിയായി പരിസ്ഥിതി, മാധ്യമ, മതസാമുദായിക പ്രതിനിധികളുമായും മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.