രാമന്റെ വെള്ളക്കുതിരയെ ലവകുശന്മാർ എന്ന ഇരട്ട സഹോദരങ്ങൾ പിടിച്ചുകെട്ടിയതുപോലെ നരേന്ദ്രമോദിയുടെ യാഗാശ്വത്തെ ഇടതുപക്ഷത്തിന്റെ അരിവാൾ ചുറ്റിക എന്ന ഇരട്ട സഹോദരങ്ങൾ പിടിച്ചു കെട്ടുമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. യുപി തിരഞ്ഞെടുപ്പിനു ശേഷം മോദി സ്വപ്നലോകത്താണ്. യുപിയിൽ നടപ്പാക്കിയ അജൻഡ ഇന്ത്യയാകെ നടപ്പാക്കാമെന്നു പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന റെഡ് വൊളന്റിയർ പരേഡും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ആർഎസ്എസ്– ബിജെപി ഫാഷിസ്റ്റ് ശക്തികൾക്കു കോൺഗ്രസിനെ ഭയമില്ല. പാർലമെന്റിൽ ബിജെപിയുടെ പകുതി അംഗങ്ങൾ മുൻ കോൺഗ്രസുകാരാണ്. ബിജെപിയെ എതിർക്കുന്നതു ഇടതുപക്ഷ ശക്തികളായതു കൊണ്ടാണ് സിപിഎമ്മിനു നേരെ അവർ അക്രമം അഴിച്ചു വിടുന്നത്. ബിജെപി സ്വകാര്യ സേന രൂപീകരിച്ചു രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറ തകർക്കാൻ ശ്രമിക്കുന്നു. ദലിതർക്കും ന്യൂനപക്ഷത്തിനും നേരെ വ്യാപകമായി അക്രമം നടത്തുന്നു. സദാചാര ഗുണ്ടകളും റോമിയോ സേനയുമൊക്കെ സ്വകാര്യ സേനകയുടെ ഭാഗമാണ്.
നാലു മുഖമുള്ള വ്യാളിയെപ്പോലെ ബഹുമുഖ ആക്രമണമാണ് ബിജെപി നടത്തുന്നത്. സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്ന സാമ്പത്തിക നയം, അമേരിക്കയുടെ ഇംഗിതത്തിനുസരിച്ചുള്ള വിദേശ നയം, പാർലമെന്റിനെ പോലും പരിഗണിക്കാത്ത ഏകാധിപത്യ സ്വഭാവം, വർഗീയത എന്നിവയാണ് ബിജെപിയുടെ മുഖങ്ങൾ. ബിജെപിയുടെ അജൻഡയ്ക്കെതിരെ പുരോഗമന ഇടതുപക്ഷ ശക്തികൾ ഒരുമിച്ചു പോരാടണം. സോവിയറ്റ് യൂണിയൻ തകർന്ന് ആശയത്തിന്റെ പോരായ്മ കൊണ്ടല്ല. സോഷ്യലിസം നടപ്പാക്കിയതിലെ പാളിച്ച കൊണ്ടാണെന്നും യച്ചൂരി അദ്ദേഹം പറഞ്ഞു.