എസ്. രാജേന്ദ്രൻ എം.എൽ.എ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി നിയമസഭയിൽ. രാജേന്ദ്രന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയതായി, ഇ.ചന്ദ്രശേഖരൻ, പി.സി.ജോർജിന് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. അതേസമയം ഉദ്യോഗസ്ഥർ പറയുന്ന കള്ളം റവന്യൂമന്ത്രി ആവർത്തിക്കുകയാണെന്ന് എസ്.രാജേന്ദ്രൻ പറഞ്ഞു. രാജേന്ദ്രന്‍റെ ഭൂമി കയ്യേറ്റമാണന്ന വാർത്ത മനോരമ ന്യൂസാണ് പുറത്ത് വിട്ടത്.
മൂന്നാറിൽ ഒരു എം.എൽ.എയുടെ വീട് നിൽക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നാണ് , പി.സിജോർജ് നിയമസഭയിൽ ഉന്നയിച്ച ചോദ്യം. ക്രൈം ബ്രാഞ്ച് എ.ഡിജി.പി നടത്തിയ അന്വേഷണത്തിൽ എസ്.രാജേന്ദ്രന്റെ ഭൂമിയുടെ പട്ടയം വ്യാജമാമെന്ന് കണ്ടെത്തി എന്നാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്.ഇത് ശരിയാണെന്ന് ജില്ലാ കലക്ടറും ലാന്റ് റവന്യൂ കമ്മിഷണറും കണ്ടെത്തി. തുടർന്ന് രാജേന്ദ്രൻ നൽകിയ അപേക്ഷ കലക്ടറും ലാന്റ് റവന്യൂ കമ്മിഷണറും തള്ളി. ഭൂമിയുടെ നമ്പർ തെറ്റായി രേഖപ്പെടുത്തിയതെന്നും അത് തിരുത്തണമെന്നുമായിരുന്നു എം.എൽ.എയുടെ ആവശ്യം,. ഉദ്യോഗസ്ഥർ പറയുന്ന കള്ളം റവന്യൂ മന്ത്രി ആവർത്തിക്കുകയാണെന്നും, നിയമസഭയെ ഇ. ചന്ദ്രശേഖരൻ തെറ്റിധരിപ്പിച്ചുവെന്നും എസ്.രാജേന്ദ്രൻ മനോരമന്യൂസിനോട് പറഞ്ഞു.
എം.എൽ.എ താമസിക്കുന്ന ഭൂമി രേഖകൾപ്രകാരം പൊതുമരാമത്ത് വകുപ്പിന്റേതാണെന്ന വിവരം മനോരമ ന്യൂസാണ് പുറത്തുവിട്ടത്. കെഡിഎച്ചിലെ മറ്റൊരുഭൂമിയുടെ പട്ടയം എം.എൽഎയുടെ പക്കലുണ്ടെങ്കിലും അങ്ങനെയൊരു ഭൂമി കണ്ടെത്താൻ ഇത് വരെ റവന്യൂ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.