നല്ല കാര്യങ്ങൾ ചെയ്യുന്നതിനായിരിക്കും മുൻഗണനയെന്ന് പൊലീസ് മേധാവിയായിയുള്ള രണ്ടാം വരവിൽ ഡിജിപി: ടി.പി. സെൻകുമാർ. റേഞ്ച് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കും. പൊലീസ് ചെയ്യേണ്ട കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അധികാരമേറ്റെടുത്തശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സെൻകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യം നോക്കി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും സെൻകുമാർ അറിയിച്ചു.
നിയമപ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും പറയുന്നത് ശരിയല്ലെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് മേധാവി സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ്. നാട്ടിലെ എല്ലാ ജനങ്ങൾക്കും സർക്കാരിനും ഒരുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്നതിനാണ് മുൻഗണന. വാഹനാപകടങ്ങൾ കുറയ്ക്കാൻ ശ്രമിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യും. സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. വിവിധ മേഖലകളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. നൂറോളം ഡിവൈഎസ്പിമാരെ മാറ്റിയത് സർക്കാരിന്റെ തീരുമാനമാണെന്നും സെൻകുമാർ പറഞ്ഞു.
സർക്കാർ നയം നടപ്പാക്കുമോ എന്നു ചോദിച്ചപ്പോൾ, നിയമപരമല്ലാത്ത സർക്കാർ നയമുണ്ടോ എന്നായിരുന്നു ടി.പി. സെൻകുമാറിന്റെ മറുചോദ്യം. പൊലീസ് നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. താനും സർക്കാരും നല്ല പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. പൊലീസിനായി പ്രത്യേക ഉപദേഷ്ടാവില്ലെന്നും സെൻകുമാർ വ്യക്തമാക്കി. ഉപദേഷ്ടാവ് മുഖ്യമന്ത്രിയ്ക്കാണെന്നും ആവശ്യമായ ഉപദേശങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് നൽകുമെന്നും സെൻകുമാർ പറഞ്ഞു. മുൻ ഡിജിപി: രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി നിയമിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു സെൻകുമാറിന്റെ മറുപടി.