എച്ച്.ഡി.കോട്ട ( കർണാടകം ) ∙ കേരളത്തിലെ വിവിധ മാർക്കറ്റുകളിലേക്ക് വാഴക്കുല കയറ്റിവിട്ടതിന്റെ പണം ലഭിക്കാത്ത നിരാശയിൽ കർണാടകത്തിലെ എച്ച്.ഡി.കോട്ടയിലെ ചെറുകിട വാഴക്കുല വ്യാപാരി ജീവനൊടുക്കി. എച്ച്.ഡി.കോട്ടയിലെ മലയാളി ഗ്രാമമായ മലബാർ ഷെഡ്ഡ് സ്വദേശി പ്രഭാകര (55) നാണ് ഇന്നലെ സ്വന്തം കൃഷിയിടത്തിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ചെറുകിട കർഷകനായ പ്രഭാകരൻ കഴിഞ്ഞ എട്ട് വർഷമായി വാഴകൃഷിയും വാഴക്കുല വ്യാപാരവും നടത്തിവരുന്നു.
മലയാളികളടക്കമുള്ള കർഷകരുടെ വാഴക്കുല വാങ്ങി കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ വ്യാപാരികൾക്ക് വിൽക്കുകയാണ് പതിവ്. വാഴക്കുല വിറ്റവകയിൽ പ്രഭാകരന് ഇരുപത് ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്ന് പറയുന്നു. പണമന്വേഷിച്ച് കർഷകരിൽ പലരും പ്രഭാകരനെ തേടിയെത്താറുമുണ്ട്. പണത്തിനായി ഒരാഴ്ചയോളം കണ്ണൂരിൽ പോയി കാത്തുനിന്നുവെങ്കിലും കിട്ടിയില്ലെന്നും നിരാശനായാണ് വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിയെന്നും അയൽവാസികൾ പറയുന്നു.
പണം കിട്ടാത്തിനാൽ കടങ്ങൾ വീട്ടാനാവാത്തതാണ് മരണത്തിന് കാരണമെന്ന കുറിപ്പും ലഭിച്ചിട്ടുണ്ട്. കിട്ടാനും കൊടുക്കാനുമുള്ള പണത്തിന്റെ കണക്കുകളും ബില്ലുകളും ചെക്കുകളും ഇദ്ദേഹത്തിന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. വാഴ നനയ്ക്കാനെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയ പ്രഭാകരനെ തോട്ടത്തിൽ മരിച്ച നിലയിൽ ഉച്ചയ്ക്ക് ഭക്ഷണവുമായെത്തിയ ഭാര്യയാണ് കണ്ടത്.മൂവാറ്റുപുഴയിൽ നിന്നാണ് പ്രഭാകരന്റെ കടുംബം എച്ച്.ഡി.കോട്ടയിലെത്തിയത്.കണ്ണൂരിലെ ചില വ്യാപാരികൾ പണം നൽകാനുള്ളതിന്റെ രേഖകളും പ്രഭാകരന്റെ ബന്ധുക്കൾ പൊലീസിന് നൽകി.ഇരുപതോളം ചെറുകിട കൃഷിക്കാർക്ക് വാഴക്കുല വാങ്ങിയതിന്റെ വില പ്രഭാകരൻ നൽകാനുണ്ട്.കൃഷിസ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്കാണ് പണം കിട്ടാനുള്ളത്. ഉഷയാണ് പ്രഭാകരന്റെ ഭാര്യ.മക്കൾ. ഗ്രീഷ്മ, ശ്രീഷ്മ. സംസ്കാരം മലബാർ ഷെഡ്ഡ് ഗ്രാമത്തിൽ നടക്കും.