സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. അനിൽ കാന്തിനു പകരം ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു. അനിൽ കാന്തിനെ വിജിലൻസ് എഡിജിപിയാക്കി. ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസഷൻ കോർപറേഷൻ (കെപിഎച്ച്സിസി) എംഡി സ്ഥാനത്തുനിന്നു മാറ്റി പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. പകരം നിയമനം ഉണ്ടാകുന്നതുവരെ അദ്ദേഹത്തിനു കെപിഎച്ച്സിസിയുടെ താൽക്കാലിക ചുമതലയുണ്ടാകും.
എറണാകുളം റേഞ്ച് ഐജി പി. വിജയന് കോസ്റ്റൽ പൊലീസിന്റെ അധിക ചുമതല നൽകി. പൊലീസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ. ഷഫീൻ അഹമ്മദിനെ ഡിഐജി (എപി ബറ്റാലിയൻസ്) ആയി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കൽരാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയിൽവേ പൊലീസ് എസ്പി ആയി നിയമിച്ചു.
തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയായി നിയമിച്ചു. കോസ്റ്റൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഒാഫ് പൊലീസ് ഹരി ശങ്കറിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി നിയമിച്ചു.