തൃശൂർ പൂരത്തിൽ സാംപിൾ വെടിക്കെട്ട് ഇന്ന്. നിയന്ത്രണങ്ങളും ഉപാധികളും നിലനിൽക്കുന്നതിനാൽ ശബ്ദതീവ്രത കുറഞ്ഞ വെടിക്കെട്ടിനാണ് ദേവസ്വങ്ങൾ തയാറെടുക്കുന്നത്. കേന്ദ്ര എക്സ‍്‌പ്ലോസീവ് വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിലാണ് വെടിക്കെട്ട് നടക്കുന്നത്.
പൂരപ്രേമികൾ കാത്തിരുന്ന വെടിക്കെട്ടിന്റെ സാംപിൾ കാഴ്ച ഇന്ന് രാത്രി ഏഴ് മണിയോടെ പൂരപ്പറമ്പിൽ കാണാം. പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആരംഭിച്ചു. അനുമതി ലഭിക്കാൻ വൈകിയതിനാലുണ്ടായ സമയക്കുറവ് ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. മാത്രവുമല്ല മുൻ വർഷങ്ങളിൽ ഉപയോഗിച്ചതിന്റെ ഏതാണ്ട് പകുതി മാത്രം വലിപ്പത്തിലുള്ള വെടിക്കോപ്പുകൾക്കാണ് അനുമതിയുള്ളത്. ഈ പരിമിതികളുള്ളതിനാൽ മുൻവർഷത്തെ ശബ്ദതീവ്രത ഇത്തവണയുണ്ടാവില്ലെന്ന് കരാറുകാർ വ്യക്തമാക്കി.
പൊട്ടാസ്യം ക്ലോറേറ്റടക്കമുള്ള നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നുമറിയാൻ കേന്ദ്ര എക്സ‍്‌പ്ലോസീവ് സംഘംനിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. തൃശൂരിലെത്തിയ സംഘം ദേവസ്വങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി.
വെടിക്കെട്ടുണ്ടാവില്ലെന്ന ആശങ്കകൾക്കൊടുവിൽ ലഭിച്ച ഉപാധികളോടെ ലഭിച്ച വെടിക്കെട്ട് എങ്ങിനെയെന്നറിയാനുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികൾ.